വാഷിംഗ്ടൺ: നവംബർ മൂന്നിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ മിഷിഗൻ സംസ്ഥാനത്തു വിജയിച്ചതായി പ്രഖ്യാപിച്ചതോടെ മനംമാറി പ്രസിഡന്റ് ട്രംപ്. ബൈഡന് അധികാരം കൈമാറാൻ നീക്കങ്ങൾ തുടങ്ങിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അധികാരം കൈമാറിയാലും തെരഞ്ഞെടുപ്പ് ഫലത്തിന്മേലുള്ള നിയമപോരാട്ടം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനിടെ, ഫലത്തെചോദ്യം ചെയ്തു ട്രംപ് സമർപ്പിച്ച ഹർജികൾ പല സംസ്ഥാനങ്ങളിലെ കോടതികളും തള്ളി.
അധികാരകൈമാറ്റത്തിനുള്ള നടപടികൾ ട്രംപ് ഭരണകൂടം ആരംഭിച്ചതായി ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ (ജിഎസ്എ) അഡ്മിനിസ്ട്രേറ്റർ എമിലി മർഫി തിങ്കളാഴ്ച ബൈഡനെ കത്തിലൂടെ അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ചതായി ട്രംപ് ഭരണകൂടം ആദ്യമായി നടത്തിയ വെളിപ്പെടുത്തലാണിത്. രാജ്യതാത്പര്യത്തെപ്രതി അധികാരകൈമാറ്റത്തിനു ട്രംപ് തയാറാകുമെന്ന് മർഫി പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു.
അധികാരകൈമാറ്റത്തിനുള്ള നടപടികൾ ജിഎസ്എ ആരംഭിച്ചത്, തന്റെ സ്വതന്ത്രമായ തീരുമാനപ്രകാരമാണെന്നും മർഫി ബൈഡനുള്ള കത്തിൽ പറയുന്നു. നിയമവും ലഭ്യമായ വസ്തുതകളും അനുസരിച്ച് അധികാരകൈമാറ്റ നടപടികൾ ആരംഭിക്കുകയാണെന്നും ഇതു വൈകിപ്പിക്കാൻ യാതൊരു നിർദേശവും ഒരിടത്തുനിന്നും ലഭിച്ചിട്ടില്ലെന്നും അവർ കത്തിൽ പറയുന്നു.
അധികാര കൈമാറ്റത്തിനായി 63 ലക്ഷം ഡോളർ ഫണ്ട് ഉണ്ടെന്നു മർഫി ബൈഡനെ അറിയിച്ചു. 2021 ജനുവരി 20ന് അമേരിക്കയുടെ 46-ാം പ്രസിഡന്റായി ബൈഡൻ സത്യപ്രതിജ്ഞ ചെയ്യും. മർഫി അധികാരകൈമാറ്റ നടപടികൾ വൈകിപ്പിക്കുന്നതായി ഡൊമോക്രാറ്റുകളും റിപ്പബ്ളിക്കൻസും കുറ്റപ്പെടുത്തിയിരുന്നു.
അധികാരം കൈമാറാൻ ട്രംപ് സമ്മതിച്ചു; തെരഞ്ഞെടുപ്പ് ഫലത്തിൽ പോരാട്ടം തുടരും
11:07 PM Nov 24, 2020 | Deepika.com