ന്യൂയോര്‍ക്ക്: സാങ്കേതിക രംഗത്ത് വിപ്ലവകരമായ പദ്ധതികൾ നടപ്പിലാക്കി ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇലോണ്‍ മസ്കിന് ബ്ലുംബർഗ് ബില്യണേഴ്സ് സൂചികയിൽ രണ്ടാം സ്ഥാനം. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെ പിന്തള്ളിയാണ് നാല്പത്തൊന്പതുകാരനായ ഇലോണ്‍ മസ്ക് ഭൂമുഖത്തെ അതിസന്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. ജനുവരിയിൽ, 500 പേരുടെ ബ്ലുംബർഗ് പട്ടികയിൽ 35-ാം സ്ഥാനത്തായിരുന്നു മസ്ക്.
വൈദ്യുത വാഹനക്കന്പനിയായ ടെസ് ലയുടെ ഓഹരിവിലയിലുണ്ടായ വലിയ മുന്നേറ്റമാണു കന്പനിയുടെ സഹസ്ഥാപകനായ മസ്കിനു നേട്ടമായത്. ബ്ലുംബർഗ് ബില്യണേഴ്സ് സൂചികപ്രകാരം 12,790 കോടി ഡോളറാണു മസ്കിന്റെ സന്പത്ത്. ഈ വർഷം മാത്രം ഇദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വർധന; 10030 കോടി ഡോളർ. ഇതിലേറെയും ടെസ് ലയുടെ ഓഹരിവിലവർധനയെത്തുടർന്നാണ്. മസ്ക് സാരഥ്യം വഹിക്കുന്ന എയ്റോ സ്പേസ് കന്പനിയായ സ്പേസ് എക്സിനേക്കാൾ ഓഹരിവിലയുള്ള ടെസ്ലയുടെ വിപണിമൂല്യം വൈകാതെതന്നെ 50,000 കോടി ഡോളർ കടക്കുമെന്നാണു വിലയിരുത്തൽ.
സന്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തുളള, ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസിന്റെ നിലവിലെ സന്പത്ത് 18200 കോടി ഡോളറും ബിൽഗേറ്റിസിന്റേത് 12,770 കോടി ഡോളറുമാണ്. ദീർഘകാലം അതിസന്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബിൽഗേറ്റ്സിനെ 2017 ലാണ് ബെസോസ് മറികടക്കുന്നത്.
ബിൽ ഗേറ്റ്സിനെ മറികടന്ന് ഇലോണ്‍ മസ്ക് ലോക അതിസന്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്ത്
10:39 PM Nov 24, 2020 | Deepika.com