വിയന്ന: ഇന്തോനേഷ്യയിൽ കത്തോലിക്കർക്കെതിരേ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ ഒരു യുഎൻ സമിതിയെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് ഇന്തോനേഷ്യയിലെ കത്തോലിക്കാ അല്മായ സംഘടനകൾ യുഎന്നിലെത്തി. കഴിഞ്ഞ ഒക്ടോബർ 26ന് സുരക്ഷാ സേനാംഗങ്ങൾ വെടിവച്ചുകൊന്ന മതാധ്യാപകൻ റൂഫിനുസ് തിഗാവിന്റെ മരണമാണ് ഈ ആവശ്യമുന്നയിക്കാൻ അവരെ പ്രേരിപ്പിച്ചത്.
കാബുങ് ജിബാഗുഗെ ഗ്രാമത്തിൽ നടന്ന ഒരു വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ചതാണ് തിഗാവിനെ കൊല്ലാൻ പ്രേരിപ്പിച്ചത്.
കൊലപാതകത്തിന് കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഭരണകൂടം ശ്രമിക്കുന്നില്ലെന്ന് പാപ്പുവാ പ്രവിശ്യയിലെ കത്തോലിക്കരും സന്യസ്തരുടെ സംഘടനകളും കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞദിവസം മന്ത്രി മാഹ്ഫുദുമായി ജക്കാർത്ത ആർച്ച്ബിഷപ് കർദിനാൾ ഇഗ്നേഷ്യസ് സുഹാര്യോ ഹാർജ്യോത് മോജ്യോയും മറ്റു മതമേലധ്യക്ഷന്മാരും ചർച്ച നടത്തിയിരുന്നു. ഇന്തോനേഷ്യയിൽ വളർന്നുവരുന്ന ആക്രമണ പ്രവണതയും സുരക്ഷാസേന അതിവേഗം വെടിവയ്പിലേക്കു തിരിയുന്നതും അവർ ശ്രദ്ധയിൽപ്പെടുത്തി.
ക്രൈസ്തവർ സുരക്ഷാ പോലീസിന്റെ വെടിവയ്പുകൾക്ക് ഇരകളാകുന്നത് ഇന്തോനേഷ്യയിൽ പതിവാണ്. ഒക്ടോബർ ഏഴിന് അഗസ്തീനസ് ദുവിത്താവ് എന്ന ഒരു കത്തോലിക്കാ മതാധ്യാപകൻ കൊല്ലപ്പെട്ടു. രണ്ടു പ്രോട്ടസ്റ്റന്റ് പാസ്റ്റർമാർ സെപ്റ്റംബറിൽ കൊല്ലപ്പെടുകയുണ്ടായി. 19ന് യെറമിയ സനംബാനിയും 22ന് ആൽബർട്ട് ദെഗെയിയും. പടിഞ്ഞാറൻ പാപ്പുവായുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന വിഘടനവാദികളുമായി ക്രൈസ്തവർ സഹകരിക്കുന്നു എന്ന ആരോപണമാണ് സുരക്ഷാസേന ഉയർത്തുന്നത്. എന്നാൽ, പാപ്പുവായിലെ സഭാ നേതൃത്വം ഇത് ശക്തമായി നിഷേധിക്കുകയാണ്.
ഇന്തോനേഷ്യയിലെ കത്തോലിക്കർ പരാതിയുമായി യുഎന്നിൽ
11:28 PM Nov 23, 2020 | Deepika.com