ജനീവ: റെനോ-നിസാൻ മുൻ തലവൻ കാർലോസ് ഘോസനെ അഴിമതി ആരോപണങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്ത് 2018 മുതൽ 2019വരെയുള്ള കാലയളവിൽ അനധികൃതമായാണ് ജപ്പാൻ കസ്റ്റഡിയിൽവച്ചിരുന്നതെന്ന് ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ വിദഗ്ധരുടെ പാനൽ.
കാർലോസിനു നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു വിലയിരുത്തിയ പാനൽ ജപ്പാൻ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും വിലയിരുത്തി. ഇതു സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം നടത്താൻ ജപ്പാൻ തയാറാവണമെന്നും നാലംഗ സ്വതന്ത്ര പാനൽ ആവശ്യപ്പെട്ടു. രണ്ടു ദശകത്തിലധികം ജപ്പാൻ ഓട്ടോമൊബൈൽ ഭീമനായ നിസാന്റെ തലപ്പത്തിരുന്ന കാർലോസിനെ ബാങ്ക് തിരിമറിയുടെ പേരിൽ 2018ൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കന്പനിയുടെ സ്വത്തുക്കൾ സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് അനധികൃതമായി ഇഷ്ടാനുസരണം ചെലവഴിച്ചുവെന്നാണ് കാർലോസിനെതിരേയുള്ള കുറ്റം.
ജാമ്യത്തിലിരിക്കെ 2019 ഡിസംബറിൽ കാർലോസ് ലെബനനിലേക്കു കടന്നു. ഇന്റർപോൾ വാണ്ടഡ് നോട്ടീസ് പുറത്തിറക്കിയെങ്കിലും ലബനനിൽനിന്നുള്ള കൈമാറ്റം അസാധ്യമാണെന്നാണു റിപ്പോർട്ടുകൾ. 66 കാരനായ കാർലോസിന് ഫ്രഞ്ച്, ലെബനൻ, ബ്രസീൽ പൗരത്വമുണ്ട്.
കാർലോസ് ഘോസന്റെ കസ്റ്റഡി നിയമവിരുദ്ധമെന്ന് യുഎൻ
11:28 PM Nov 23, 2020 | Deepika.com