തിരുവനന്തപുരം: കോവിഡ് കാലത്തെ സാന്പത്തിക പ്രതിസന്ധിക്കിടെ നടപ്പു സാന്പത്തികവർഷത്തിന്റെ ആദ്യ അഞ്ചു മാസം കേരളത്തിന്റെ വരുമാനത്തിൽ വൻ ഇടിവ്. ഇതിന്റെ ഫലമായി റവന്യു കമ്മി കുതിച്ചുകയറി. കഴിഞ്ഞ സാന്പത്തിക വർഷത്തെ ആദ്യ അഞ്ചു മാസങ്ങളുമായി താരതമ്യപ്പെടുത്തുന്പോഴാണ് കേരളത്തിന്റെ സാന്പത്തികനിലയുടെ തകർച്ചയുടെ ചിത്രം തെളിയുന്നത്.
കഴിഞ്ഞ വർഷത്തെ ആദ്യ അഞ്ചു മാസം റവന്യു കമ്മി 11,298.5 കോടി ആയിരുന്ന സ്ഥാനത്ത് ഈ വർഷം സമാനകാലയളവിൽ അത് 25,759 കോടിയായി വർധിച്ചു. 128 ശതമാനത്തിന്റെ വളർച്ച. സംസ്ഥാനത്തെ നികുതി, നികുതിയേതര വരുമാനത്തിൽ വൻ ഇടിവുണ്ടായതിന്റെ ഫലമായി കടബാധ്യത വലിയ തോതിൽ വർധിക്കുകയും കമ്മി കുതിച്ചുയരുകയും ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം നികുതി വരുമാനം 26,675 കോടി രൂപയായിരുന്ന സ്ഥാനത്ത് ഈ വർഷം പിരിഞ്ഞുകിട്ടിയത് 16,504.1 കോടി മാത്രം. നികുതിയേതര വരുമാനത്തിലാകട്ടെ കുത്തനെയുള്ള ഇടിവാണുണ്ടായത്. ലോട്ടറി ഉൾപ്പെടെയുള്ള വരുമാനമാർഗങ്ങൾ ലോക്ക്ഡൗണ് കാലത്ത് അടഞ്ഞതോടെ നികുതിയേതര വരുമാനം 4,497.1 കോടിയിൽനിന്ന് 793.9 കോടിയായി ഇടിഞ്ഞു. നികുതി വരുമാനത്തിൽ 38.1 ശതമാനത്തിന്റെയും നികുതിയേതര വരുമാനത്തിൽ 82.3 ശതമാനത്തിന്റെയും കുറവാണുണ്ടായിട്ടുള്ളത്.
വരുമാനത്തിൽ ഇടിവുണ്ടായതോടെ വൻതോതിൽ കടമെടുക്കേണ്ടിവന്നു. കഴിഞ്ഞ വർഷം കടവും മറ്റു ബാധ്യതകളും 14,821.2 കോടി രൂപയായിരുന്ന സ്ഥാനത്ത് ഈ വർഷം അത് 31,008.2 കോടിയായി വർധിച്ചു. സാന്പത്തികവർഷത്തിന്റെ ആദ്യ മാസങ്ങളിൽ തന്നെ കടമെടുക്കാവുന്ന തുകയുടെ നല്ല പങ്ക് എടുക്കേണ്ടിവന്നു എന്നർഥം. കേന്ദ്രത്തിൽനിന്നുള്ള വിഹിതത്തിൽ ഇനി കുറേക്കൂടി വർധന പ്രതീക്ഷിക്കാവുന്നതിനാൽ വരുംമാസങ്ങളിൽ ഇതു വലിയ പ്രതിസന്ധി സൃഷ്ടിക്കില്ല.
ആകെ റവന്യു വരുമാനത്തിൽ 23.5 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷം 34,251.4 കോടിയായിരുന്ന റവന്യു വരുമാനം ഇത്തവണ 26,203 കോടിയായി ചുരുങ്ങി. സർക്കാർ ചെലവിൽ 15 ശതമാനം വർധനയുണ്ടായി.
റവന്യു ചെലവു കൂടാൻ പ്രധാന കാരണമായത് സബ്സിഡി ഇനത്തിലുണ്ടായ ചെലവിലെ വർധനയാണ്. 259 ശതമാനമാണ് സബ്സിഡി ചെലവിലുണ്ടായ വർധന. കോവിഡ് കാലത്ത് സാധാരണക്കാർക്ക് ആശ്വാസമെത്തിക്കുന്നതിനാണ് ഇത്രയധികം ചെലവു ചെയ്യേണ്ടിവന്നത്.
കഴിഞ്ഞ വർഷം സബ്സിഡി ഇനത്തിൽ 669.8 കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് ഈ വർഷം 2401.7 കോടി രൂപയാണ് ചെലവ്.
സാബു ജോണ്
വരവിൽ തളർച്ച, കമ്മി കുതിക്കുന്നു
10:40 PM Nov 23, 2020 | Deepika.com