വിയന്ന: വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന “യൂറോപ്പിൽ ക്രൈസ്തവർക്കെതിരേയുള്ള അസഹിഷ്ണുതയുടെയും വിവേചനത്തിന്റെയും രേഖാലയം’’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ലക്ഷ്യമാക്കി 2019 ൽ യൂറോപ്പിൽ 577 ആക്രമണങ്ങൾ നടന്നതായി വ്യക്തമാക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആചരിച്ച അന്തർദേശീയ സഹിഷ്ണുതാ ദിനത്തോടനുബന്ധിച്ചു രേഖാലയത്തിന്റെ ഡയറക്ടർ മാദ്ലേനെ എൻസൽബർഗർ ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ക്രിസ്തീയ വിശ്വാസത്തോടും ജീവിത ശൈലിയോടും യൂറോപ്പിൽ അസഹിഷ്ണുത വളർന്നുവരുന്നതായി റിപ്പോർട്ട് സമർഥിക്കുന്നു. വിവേചനവും പീഡനവും യൂറോപ്യൻ ക്രൈസ്തവർ ദിവസേന അനുഭവിക്കേണ്ടിവരുന്നുണ്ട്. പക്ഷേ, ഇക്കാര്യം രാഷ്ട്രീയമോ സാംസ്കാരികമോ ആയ വേദികളിൽ ഉന്നയിക്കപ്പെടുന്നില്ല. പൊതുസമൂഹം ഈ വിഷയത്തിൽ അജ്ഞരാണ്. അനീതിക്കെതിരേ ക്രൈസ്തവർ നിശബ്ദരായിരിക്കാൻ പാടില്ലെന്നു റിപ്പോർട്ട് ഉദ്ബോധിപ്പിക്കുന്നു.
യൂറോപ്പിലെ 45 രാജ്യങ്ങളിൽനിന്നുള്ള കണക്കുകളാണ് റിപ്പോർട്ടിൽ ഉള്ളത്. വിവിധ യുഎൻ ഏജൻസികളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ തയാറാക്കിയ റിപ്പോർട്ടുപ്രകാരം 2019 ൽ മാത്രം 6,964 “അസഹിഷ്ണുതാ സംഭവങ്ങൾ’’ ഉണ്ടായിട്ടുണ്ട്. അതിൽ 577 എണ്ണമാണ് ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുന്നത്. അവയിൽ 268 ആളുകൾ ഇരകളാക്കപ്പെട്ടിട്ടുണ്ട്.
2019ൽ യൂറോപ്പിൽ 577 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
01:55 AM Nov 21, 2020 | Deepika.com