മുംബൈ: രാജ്യത്ത് ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി)സ്റ്റേഷനുകൾ സ്ഥാപിക്കുന്നതുവഴി അടുത്ത മൂന്നു വർഷത്തിനുള്ളിൽ 10,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. മൂന്നു വർഷംകൊണ്ട് 1000 എൽഎൻജി സ്റ്റേഷനുകൾ നിർമിക്കാനാണു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ 50 എൽഎൻജി സ്റ്റേഷനുകളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഡീസലിനെ അപേക്ഷിച്ച് എൽഎൻജിക്ക് 40 ശതമാനം വിലക്കുറവുണ്ട്. മാത്രമല്ല ,കാർബണ്‍ ബഹിർഗമനം തീർത്തും കുറവാണ്. വലിയ ബസുകളിലും ട്രക്കുകളിലുമൊക്കെ ഇന്ധനമായി എൽഎൻജി ഉപയോഗിക്കുന്നതുവഴി വലിയതോതിൽ ചെലവും മലിനീകരണവും കുറയ്ക്കാനാകും. കൂടുതൽ പ്രോത്സാഹനം നൽകി 2030 ഓടെ രാജ്യത്തിന്റെ മൊത്ത ഉൗർജ ഉപയോഗത്തിന്റെ 15 ശതമാനം എൽഎൻജി ഇന്ധനത്തിൽനിന്നുള്ളതാക്കി മാറ്റാനാണുസർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ ഇത് 6.2 ശതമാനമാണ്.
പ്രകൃതിവാതകത്തിൽ കൂടുതൽ ആശ്രയിക്കുക വഴി രാജ്യത്തെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വലിയ കുറവ് വരുത്താനാകും. ഇത് വ്യാപാരക്കമ്മി കുറയ്ക്കും- കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഗുജറാത്ത്(10), മഹാരാഷ്ട്ര(8). തമിഴ്നാട്(8),ആന്ധ്രപ്രദേശ്(6), കർണാടക(5), കേരളം(3), ഒഡീഷ(1), തെലുങ്കാന(2),ഹരിയാന(1), രാജസ്ഥാൻ(3), ഉത്തർപ്രദേശ്(2), മധ്യപ്രദേശ് (1) എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന എൽഎൻജി സ്റ്റേഷനുകൾ. ഒരു വർഷംകൊണ്ട് ഇവയുടെ നിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും ടാറ്റാ മോട്ടോഴ്സിന്റെയും ആഭിമുഖ്യത്തിൽ 2015ലാണ് രാജ്യത്ത് ആദ്യമായി എൽഎൻജി വാഹനങ്ങളിൽ പരീക്ഷിച്ചത്. 2016ൽ എൽഎൻജി ഉപയോഗിച്ച് ഓടുന്ന ബസ് അവതരിപ്പിച്ചു. നിലവിൽ പല ട്രക്കുകളിലും ഖനനവാഹനങ്ങളിലും എൽഎൻജി ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്.
എൽഎൻജി: വരാനിരിക്കുന്നത് 10,000 കോടിയുടെ നിക്ഷേപം
11:31 PM Nov 19, 2020 | Deepika.com