വാഷിംഗ്ടൺ: പാക്കിസ്ഥാൻ സൈന്യത്തിന്, പ്രത്യേകിച്ച് ചാരസംഘടനയ്ക്കു താലിബാൻ, അൽഖയ്ദ ഭീകരസംഘടനകളുമായി ബന്ധമുണ്ടായിരുന്നെന്ന് യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ.
യുഎസ് കമാൻഡോകൾ 2011 മേയ് രണ്ടിന് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ അൽഖയ്ദ നേതാവ് ഒസാമ ബിൻലാദനെ വധിച്ച സൈനികനീക്കത്തെക്കുറിച്ച് പാക് സൈന്യത്തെ അറിയിക്കാതിരുന്നത് ഇക്കാരണത്താലാണെന്ന്, എ പ്രോമിസിംഗ് ലാൻഡ് എന്ന പുസ്തകത്തിൽ ഒബാമ വെളിപ്പെടുത്തി. വൈസ് പ്രസിഡന്റ് ജോ ബൈഡനും പ്രതിരോധ സെക്രട്ടറി റോബർട്ട് ഗേറ്റ്സും അബോട്ടാബാദ് ഓപ്പറേഷനെ എതിർത്തിരുന്നതായും പുസ്തകത്തിൽ വിവരിക്കുന്നു.
ഇന്തോനേഷ്യയിൽ ചെലവഴിച്ച ബാല്യകാലത്തെക്കുറിച്ച് ഒബാമ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. മഹാഭാരതം, രാമായണം കഥകൾ കേട്ടു വളർന്നതിനാൽ ഇന്ത്യക്ക് മനസിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ലോകജനസംഖ്യയിൽ ആറിലൊന്നിനെ ഉൾക്കൊള്ളുന്ന രണ്ടായിരം വംശങ്ങളും 700 ഭാഷയും സംസാരിക്കുന്ന ഇന്ത്യയുടെ വലുപ്പത്തെക്കുറിച്ചായിരുന്നു ചിന്ത. യുഎസ് പ്രസിഡന്റായ ശേഷം 2010 ലാണ് ആദ്യമായി ഇന്ത്യ സന്ദർശിച്ചതെന്നും പുസ്തകത്തിൽ പറയുന്നു.
തന്നിലെ ചിന്തകൾ പാകപ്പെടുത്തിയത് ഗാന്ധിജിയുടെ രചനകളാണെന്നും എ പ്രോമിസിംഗ് ലാൻഡിൽ ഒബാമ വെളിപ്പെടുത്തി. എന്തിനേക്കാളുമുപരി ഇന്ത്യയോടുള്ള താത്പര്യത്തിനു കാരണം മഹാത്മാഗാന്ധിയാണ്. ഏബ്രഹാം ലിങ്കൺ, മാർട്ടിൻ ലൂഥർ കിംഗ്, നെൽസൺ മണ്ഡേല എന്നിവരും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ഒബാമ പുസ്തകത്തിൽ പറയുന്നു. 2008 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം മുതൽ യുഎസ് പ്രസിഡന്റായുള്ള ആദ്യടേം വരെയുള്ള കാര്യങ്ങളാണ് "എ പ്രോമിസിംഗ് ലാൻഡ്'എന്ന പുസ്തകത്തിൽ ഒബാമ വിവരിക്കുന്നത്.
അൽഖയ്ദയുമായി പാക് സൈന്യത്തിനു ബന്ധമുണ്ടായിരുന്നെന്ന് ഒബാമ
11:42 PM Nov 17, 2020 | Deepika.com