ന്യൂയോർക്ക്: കോവിഡ്-19 മഹാമാരിക്കെതിരേ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോടെക്നോളജി ഭീമൻ മോഡേണ വികസിപ്പിച്ച വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് തിങ്കളാഴ്ച അറിയിച്ചു. ഫൈസർ ആൻഡ് ബയോടെക് കന്പനി തങ്ങളുടെ കോവിഡ് -19 വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് ഒരാഴ്ച മുന്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഡേണയുടെ അവകാശവാദം.
മൂന്നാംഘട്ട പരീക്ഷണത്തിലുള്ള എംആർഎൻഎ-1273 എന്ന കോവിഡ് വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് സ്വതന്ത്ര സമിതിയായ ഡേറ്റാ സേഫ്റ്റി മോണിട്ടറിംഗ് ബോർഡ് (ഡിഎസ്എംബി) നടത്തിയ പഠനത്തിൽ തെളിഞ്ഞതായി കന്പനി പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കയിൽ 30,000 പേരിലാണ് ഡിഎസ്എംബി പഠനം നടത്തിയത്. കോവ് പഠനമെന്നാണ് ഈ വിവരശേഖരണത്തിനു പേരിട്ടിരുന്നത്.
ആഗോളതലത്തിൽ കോവിഡ്-19 രോഗം റിപ്പോർട്ട് ചെയ്ത 2020 ജനുവരി മുതൽ വാക്സിൻ ഗവേഷണത്തിലെ നിർണായക നിമിഷമാണിത്. മൂന്നാംഘട്ട പരീക്ഷണത്തിൽ കോവിഡ്-19 വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു- മോഡേണ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റീഫൻ ബാൻസിൽ പറഞ്ഞു. വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിനായി (ഇയുഎ) യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ, നിലവിലെ സുരക്ഷാ- കാര്യക്ഷമത എന്നിവ ചൂണ്ടിക്കാട്ടി മോഡേണ വരും ആഴ്ചകളിൽ അപേക്ഷ സമർപ്പിക്കും. അവസാനവട്ട സുരക്ഷാ പരിശോധനയ്ക്കുശേഷം വാക്സിൻ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം ലഭിക്കും.
ആഗോള മരുന്ന് റെഗുലേറ്ററികളുടെ അനുമതിക്കായും അപേക്ഷ സമർപ്പിക്കുന്നുണ്ട്. ഇയുഎ അനുമതിക്കായും ആഗോള ഉപയോഗ അനുമതിക്കായും ശ്രമിക്കുകയാണെന്നു കന്പനി സിഇഒ അറിയിച്ചു. 2020 ഓടെ കോവിഡ്-19 രോഗം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണെന്നും കന്പനി അറിയിച്ചു. നിലവിൽ രണ്ടു കോടി ഡോസ് എംആർഎൻഎ-1273 വാക്സിൻ യുഎസിൽ എത്തിച്ചിട്ടുണ്ട്. 2021ഓടെ ആഗോളമായി 50 കോടി മുതൽ 100 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ചൈനീസ് നഗരമായ വുഹാനിൽനിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 മഹാമാരിയിൽ ഇതുവരെ അഞ്ചരക്കോടി ആളുകൾക്കു രോഗം ബാധിച്ചു. 13 ലക്ഷം പേർ മരിച്ചു. യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ്.
മോഡേണ കോവിഡ്-19 വാക്സിൻ 94.5 ശതമാനം ഫലപ്രദം
11:54 PM Nov 16, 2020 | Deepika.com