മുംബൈ: ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സ്വകാര്യവത്കരണ നടപടികളിൽ പങ്കെടുക്കാനുള്ള താത്പര്യപത്ര സമർപ്പണത്തിനുള്ള അവസാനതീയതി ഇന്നലെ അവസാനിച്ചു.
ലേലത്തിൽ പങ്കെടുക്കാൻ ഒന്നിലധികം പേർ രംഗത്തെത്തിയിട്ടുണ്ടെന്നും അടുത്ത ഘട്ടത്തിലേക്കു പോവുകയാണെന്നും കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. ബിപിസിഎൽ സ്വകാര്യവത്കരണത്തിന്റെ ചുമതലയുള്ള തുഹിൻ കന്ദ പാണ്ഡെയും ഒന്നിലധികം താത്പര്യപത്രങ്ങൾ ലഭിച്ചതായി അറിയിച്ചു. എന്നാൽ ആരൊക്കെയാണ് താത്പര്യ പത്രം സമർപ്പിച്ചതെന്നും എത്രപേരുണ്ട് എന്നതും ഇരുവരും വ്യക്തമാക്കിയിട്ടില്ല.
അതേസമയം ബ്രിട്ടീഷ് പെട്രോളിയം,ടോട്ടൽ, സൗദി അരാംകോ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കന്പനികൾ താത്പര്യപത്രം സമർപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നാലു കന്പനികളാണ് താത്പര്യപത്രം സമർപ്പിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കോവിഡ് പരിഗണിച്ച് താത്പര്യപത്ര സമർപ്പണത്തിനുള്ള കാലാവധി മുന്പ് നാലു പ്രാവശ്യം നീട്ടിയിരുന്നെങ്കിലും 16 നുശേഷം കൂടുതൽ സാവകാശം നല്കില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
വലിയ തുക മുടക്കി ബിപിസിഎൽ സ്വന്തമാക്കുന്നത് ലാഭകരമാവില്ലെന്ന വിലയിരുത്തലാണ് വിദേശ കന്പനികളുൾപ്പെടെയുള്ള വന്പൻമാരെ അകറ്റിയത്. ഇതിനു പുറമേ കോവിഡിനെത്തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധിയും വൈദ്യുത, ഹൈഡ്രജൻ ഇന്ധനങ്ങൾക്കു സ്വീകാര്യതയേറുന്നതും ബിപിസിഎലിനെ തള്ളാൻ പല കന്പനികളും കാരണമാക്കി. വെളിയാഴ്ചത്തെ ഓഹരിവില പ്രകാരം സർക്കാരിന്റെ പക്കലുള്ള 52.98 ശതമാനം ഓഹരികൾക്ക് 47,430 കോടി രൂപയാണ് വിപണിമൂല്യം. ഇതിനു പുറമേയുളള 26 ശതമാനം ഓഹരികളുടെ വിലയും ചേർത്ത് ഏകദേശം 70000 കോടി രൂപയാണ് ബിപിസിഎൽ വാങ്ങുന്ന കന്പനി മുടക്കേണ്ടത്. തുക.
ബിപിസിഎല്ലിന്റെ ശരാശരി വാർഷിക വരുമാനം 8000 കോടി രൂപയാണ്.മടക്കുമുതൽ തിരിച്ചുകിട്ടാൻ എട്ടോ ഒൻപതോ വർഷം വേണ്ടിവരുമെന്നു വ്യക്തം.
ബിപിസിഎൽ: വന്പന്മാർ പിന്മാറി; താത്പര്യപത്ര സമർപ്പണത്തിനുള്ള സമയം അവസാനിച്ചു
11:53 PM Nov 16, 2020 | Deepika.com