സിംഗപ്പൂർ: ചൈന ഉൾപ്പെടെ 15 ഏഷ്യ-പസഫിക് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറായ മേഖലാ സമഗ്ര സാന്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിൽ ഒപ്പുവച്ചു. എട്ടുവർഷം നീണ്ട ചർച്ചയ്ക്കു ശേഷമാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളും മറ്റു പങ്കാളിത്തരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചത്. കർഷകരുടെയും കർഷക സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് കരാറിന്റെ ചർച്ചയ്ക്കിടെ ഇന്ത്യ പിന്മാാറിയിരുന്നു.
ലോക സന്പദ്വ്യവസ്ഥയുടെ മൂന്നിലൊരു ഭാഗം കൈകാര്യം ചെയ്യുന്ന രാജ്യങ്ങൾ കരാറിന്റെ ഭാഗമായെന്നും കരാറിനെത്തുടർന്ന് വർഷങ്ങളിൽ ഇറക്കുമതി നിരക്കുകൾ കുറയുമെന്നും ന്യൂസ് ഏഷ്യ ചാനൽ റിപ്പോർട്ട് ചെയ്തു. ആർസിഇപി കരാറിന്റെ ഭാഗമായ രാജ്യങ്ങൾ രണ്ടു വർഷത്തിനുള്ളിൽ അംഗീകാരം നൽകിയാലേ പ്രാബല്യത്തിൽ വരുകയുള്ളൂ.
ഇറുക്കുമതിച്ചുങ്കം കുറച്ചാൽ രാജ്യത്ത് ഇറുക്കുമതി പ്രളയമുണ്ടാവുകയും ആഭ്യന്തര ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം കരാറിന്മേലുള്ള ചർച്ചയ്ക്കിടെ ഇന്ത്യ പിൻമാറിയിരുന്നു. ആസിയാൻ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, ബ്രൂണൈ, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡി എന്നീ രാജ്യങ്ങളും ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവയും തമ്മിലുള്ള വ്യാപാരക്കരാറായ ആർസിഇപി സംബന്ധിച്ച് 2012 ലാണ് ചർച്ചകൾ ആരംഭിച്ചത്.
ആർസിഇപി യാഥാർഥ്യമായതോടെ കോവിഡ്-19 മഹാമാരിയെത്തുടർന്നു തകർന്ന സാന്പത്തിക രംഗം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് പങ്കാളികളായ രാജ്യങ്ങൾ പറഞ്ഞു.
ചൈന ഉൾപ്പെടെ 15 ഏഷ്യ-പസഫിക് രാജ്യങ്ങൾ ആർസിഇപി കരാറിൽ ഒപ്പുവച്ചു
12:14 AM Nov 16, 2020 | Deepika.com