നികുതി ലോകം / ബേബി ജോസഫ്
വിദേശ സംഭാവനകളുടെ സ്വീകരണത്തിന് കഠിനങ്ങളായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാർലമെന്റ് നിയമം പാസ്സാക്കി. ഇവ 29-09-2020 മുതൽ പ്രാബല്യത്തിൽ വന്നു. പൊതുജനസേവകർ വിദേശ സംഭാവനകൾ സ്വീകരിക്കുവാൻ പാടില്ല. വിദേശ സംഭാവനകൾ സ്വീകരിച്ച വ്യക്തികളും സ്ഥാപനങ്ങളും, അവ മറ്റു സ്ഥാപനങ്ങൾക്ക് സംഭാവനയായി നൽകുവാൻ പാടില്ല.
ആകെ സ്വീകരിക്കുന്ന സംഭാവനയുടെ 20%ത്തിൽ കൂടുതൽ അഡ്മിനിസ്ട്രേഷൻ ചിലവുകൾ പാടില്ല. ന്യൂഡൽഹിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എൻ.ഡി.എം.ബി.) ബ്രാഞ്ചിലൂടെ മാത്രമേ വിദേശ സംഭാവനകൾ സ്വീകരിക്കുവാൻ പാടുള്ളൂ. ഇന്ത്യയിലുടനീളം ഉള്ള സ്ഥാപനങ്ങൾക്ക് ഇത് ബാധകം. രജിസ്ട്രേഷനും പുതുക്കലിനും ഭാരവാഹികളുടെ ആധാർ നിർബന്ധം. പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടെന്ന് ഗവണ്മെന്റിന് തോന്നിയാൽ അന്വേഷണ വിധേയമായി 360 ദിവസം വരെയുള്ള സസ്പെൻഷൻ. എഫ്.സി.ആർ.എ. നിയമത്തിൻ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും വർഷാവസാനം കഴിഞ്ഞ് വരുന്ന ഡിസംബർ മാസം 31 ന് മുന്‍പ് ഫോം എഫ്സി. 4 ൽ ആന്വൽ റിട്ടേണ്‍ ഓണ്‍ലൈനായി ഫയൽ ചെയ്യണം.
വിദേശസംഭാവനകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണ്‍ ഇടുക എന്നതാണ് 29-09-2020 മുതൽ പ്രാബല്യത്തിൽ വന്ന വിദേശ സംഭാവന നിയന്ത്രണ നിയമങ്ങൾ കൊണ്ട് വിവക്ഷിക്കുന്നത്. പൊതുജനസേവകർ (പബ്ലിക് സർവെന്റ്സ്) വിദേശ സംഭാവനകൾ സ്വീകരിക്കുവാൻ പാടില്ല.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്‍പ് തന്നെ ഇലക്ഷന് നിൽക്കുന്ന സ്ഥാനാർത്ഥികൾ, പത്രങ്ങളുടെ എഡിറ്റർമാർ, പബ്ലിഷർമാർ, ഉടമസ്ഥർ എന്നിവരും ജഡ്ജിമാരും എംഎൽഎമാരും, എംപിമാരും രാഷ്ട്രീയപാർട്ടികളും ഗവണ്മെന്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും വിദേശ സംഭാവനകൾ സ്വീകരിക്കുവാൻ പാടില്ലായിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച് പബ്ലിക് സർവെന്റ്സ് എന്ന നിർവചനത്തിൽ വരുന്ന എല്ലാവരെയും കൂടി വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
വിദേശസംഭാവനകൾ മറ്റു സംഘടനകൾക്ക് കൊടുക്കുവാൻ പാടില്ല
29-09-2020 ന് മുന്‍പുണ്ടായിരുന്ന നിയമം അനുസരിച്ച് ലഭിച്ച വിദേശ സംഭാവനകളിൽ നിന്നും വിദേശ സംഭാവന നിയമത്തിൻ കീഴിൽ രജിസ്ട്രേഷൻ എടുത്തിട്ടുള്ള മറ്റു സ്ഥാപനങ്ങൾക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് തടസമില്ലായിരുന്നു. ഇവ റിട്ടേണുകളിൽ സെക്കൻഡ് റെസിപ്യന്റ് ആയി കാണിക്കണം എന്നു മാത്രമായിരുന്നു നിബന്ധന ഉണ്ടായിരുന്നത്. എന്നാൽ, 29-09-2020 മുതൽ ഇവക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രസ്തുത തീയതി മുതൽ വിദേശ സംഭാവന ആയി ലഭിച്ച പണം ഒരു പ്രസ്ഥാനത്തിനോ വ്യക്തിക്കോ ട്രാൻസ്ഫർ ചെയ്യുവാൻ പാടില്ല.
വിദേശ സംഭാവനനിയന്ത്രണ നിയമത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നതിൽ നല്ല ഒരു ശതമാനം സംഘടനകളും ചെറിയ രീതിയിൽ പ്രവർത്തിക്കുന്നവരാണ്. അവർക്ക് വിദേശത്തുള്ള ഡോണർമാരെ നേരിട്ട് പരിചയം ഉണ്ടാവില്ല. വിദേശ സംഭാവനകൾ സ്വീകരിക്കുന്ന മിക്ക സ്ഥാപനങ്ങളും അവരുടെ പ്രവർത്തനത്തിന് തിരഞ്ഞെടുക്കുന്നത് ഇങ്ങനെയുള്ള ചെറിയ എൻ.ജി.ഒ.കളെ ആണ്. അവരുടെ പ്രവർത്തനങ്ങൾ പാടെ സ്തംഭിച്ച് പോകുന്ന ഒരു സ്ഥിതി വിശേഷം ഈ നിബന്ധന മൂലം സംജാതമായിട്ടുണ്ട്.
അഡ്മിനിസ്ട്രേഷൻ ചെലവുകൾ ആകെ വരവിന്റെ 20% മാത്രം
മുൻപുണ്ടായിരുന്ന നിയമം അനുസരിച്ച് അഡ്മിനിസ്ട്രേഷൻ ചെലവുകൾക്കായി ആകെ ലഭിക്കുന്ന വിദേശ സംഭാവനകളുടെ 50% വരെ ഉപയോഗിക്കുവാൻ സാധിക്കുമായിരുന്നു. എന്നാൽ 2020 ലെ പുതിയ നിയമം അനുസരിച്ച് ആകെ ലഭിക്കുന്ന വിദേശ സംഭാവനകളുടെ 20% വരെ മാത്രമേ അഡ്മിനിസ്ട്രേഷൻ ചെലവുകൾക്കായി ഉപയോഗിക്കുവാൻ പാടുള്ളൂ. യാത്രാക്കൂലി, റിപ്പയർ ചെലവുകൾ, ട്രാൻസ്പോർട്ടിംഗ്, ടെലഫോണ്‍ ചാർജ്ജ്, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി, പോസ്റ്റേജ് ചെലവുകൾ എന്നിവയെല്ലാം അഡ്മിനിസ്ട്രേഷൻ ഹെഡിൽ വരുന്നതാണ്.
ന്യൂഡൽഹി ബ്രാഞ്ചിൽ കൂടി മാത്രം വിദേശ സംഭാവനകളുടെ സ്വീകരണം
വിദേശ സംഭാവനകൾ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡൽഹിയിലുള്ള മെയിൻ ബ്രാഞ്ചിൽ കൂടി മാത്രമേ വിദേശ സംഭാവനകൾ സ്വീകരിക്കുവാൻ പാടുള്ളൂ. ഡൽഹിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എഫ്സിആർഎ അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാൽ നിലവിൽ ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടിൽ കൂടി പണം സ്വീകരിക്കരുത്. നിലവിലുള്ള അക്കൗണ്ട് ഒന്നുകിൽ 31-03-2021 വരെയോ അല്ലെങ്കിൽ ഡെൽഹിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എഫ്സിആർ അക്കൗണ്ട് തുടങ്ങുന്നതുവരെയോ ഏതാണോ ആദ്യമായി വരുന്നത് ആ തീയതി വരെ മാത്രമേ ഓപ്പറേറ്റ് ചെയ്യുവാൻ അനുവാദം ഉള്ളൂ. നിലവിലുള്ള അക്കൗണ്ട് നിലനിർത്തുന്നതിനും ഒന്നോ അതിലധികമോ ഷെഡ്യൂൾഡ് ബാങ്കിൽ സെക്കണ്ടറി അക്കൗണ്ടായി തുടങ്ങി അതിലേക്ക് ഡെൽഹി ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്യുന്നതിനും തടസമില്ല. പ്രസ്തുത എഫ്.സി.ആർ.എ. അക്കൗണ്ടിൽ നിന്നും ലഭിക്കുന്ന പണം അല്ലാതെ വേറെ ഒരു നിക്ഷേപമോ പിൻവലിക്കലോ അക്കൗണ്ടുകളിൽ നിന്നും നടത്തുവാൻ പാടില്ല.
ഡൽഹി ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപത്തുള്ള ബ്രാഞ്ചിനെ ആവശ്യമായ രേഖകൾ സഹിതം സമീപിച്ചാൽ മതി. പുതിയതായി എഫ്സിആർഎ ജിസ്ട്രേഷൻ എടുക്കുവാൻ താല്പര്യപ്പെടുന്നവർ ഡെൽഹി ബ്രാഞ്ചിൽ തന്നെ അക്കൗണ്ട് തുടങ്ങിയ ശേഷം പ്രസ്തുത വിവരം അപേക്ഷയിൽ കാണിച്ചിരിക്കണം.
ആധാർനന്പർ
വിദേശസംഭാവന സ്വീകരിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും രജിസ്ട്രേഷൻ സമയത്തും രജിസ്ട്രേഷൻ പുതുക്കലിന്റെ സമയത്തും ഓഫീസ് ഭാരവാഹികളുടെ ആധാർ നന്പർ നൽകേണ്ടതുണ്ട്. കൂടാതെ വിദേശ സംഭാവന സ്വീകരിക്കുന്നതിന് അപേക്ഷ നൽകുന്നതിന് പ്രസ്ഥാനങ്ങൾക്ക് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കഴിഞ്ഞ 3 വർഷങ്ങളിൽ ചുരുങ്ങിയത് 15 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയിരിക്കണം.
വിദേശസംഭാവനകളുടെ സ്വീകരണത്തിന് കഠിന നിയന്ത്രണങ്ങൾ
12:13 AM Nov 16, 2020 | Deepika.com