ലിയോൺ: ഫ്രാൻസിൽ ഭീകരവാദി നടത്തിയ വെടിവയ്പിൽ ഗ്രീക്ക് ഓർത്തഡോക്സ് വൈദികനു ഗുരുതര പരിക്ക്. ലിയോൺ നഗരത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളി തിരുക്കർമങ്ങൾക്കു ശേഷം പൂട്ടുകയായിരുന്ന വൈദികനെയാണു ഭീകരവാദി വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.അക്രമിയുടെ വെടിയേറ്റ് വീണ പുരോഹിതന്റെ നില അതീവ ഗുരുതരമായി തുടരുന്നു.
രക്ഷപ്പെട്ട അക്രമിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുകയാണ്. 1.9 മീറ്റർ ഉയരമുള്ള അക്രമി നീളമുള്ള കറുത്ത റെയിൻകോട്ടും കറുത്ത തൊപ്പിയും ധരിച്ചാണ് എത്തിയത്. കോട്ടിനുള്ളിൽ ഒളിപ്പിച്ചു വച്ച തോക്കുകൊണ്ടു വൈദികനെ വെടിവച്ചശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണഫ്രാൻസിലെ നീസ് നഗരത്തിലെ ദൈവമാതാവിന്റെ നാമത്തിലുള്ള ബസിലിക്കയിൽ ആരാധനയ്ക്കായി വന്ന മൂന്നുപേരെ ഭീകരവാദി കൊല്ലുകയും ആറുപേരെ പരിക്കേല്പിക്കുകയും ചെയ്തിരുന്നു. ഒരു എഴുപതുകാരിയെ കഴുത്തറത്തും മറ്റു രണ്ടുപേരെ കുത്തിയുമാണു കൊന്നത്. ഇതിൽ യൂറോപ്പിലാകെ വ്യാപക പ്രതിഷേധം ഉയരുന്നതിനിട യിലാണ് പുതിയ ആക്രമണം.
ഫ്രാൻസിൽ വീണ്ടും തീവ്രവാദി ആക്രമണം
12:33 AM Nov 01, 2020 | Deepika.com