കൊളംബോ: 2019 ഈസ്റ്റർ ദിനത്തിൽ ഭീകരാക്രമണമുണ്ടായ വടക്കൻ കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സന്ദർശിച്ചു. ഈസ്റ്റർ ദിനത്തിൽ മൂന്നു ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ വ്യത്യസ്ത ബോംബ് സ്ഫോടനത്തിൽ 258 പേരാണു മരിച്ചത്. സെന്റ് ആന്റണീസ് പള്ളിയിലെത്തിയ പോംപിയോ ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ബന്ധമുള്ള തൗഹീദ് ജമാത്ത് ഭീകരസംഘടനയിലെ ഒന്പതു ഭീകരരാണ് ചാവേർ ആക്രമണം നടത്തിയത്. സ്ഫോടനത്തിൽ 11 ഇന്ത്യക്കാരും അഞ്ച് അമേരിക്കക്കാരും കൊല്ലപ്പെട്ടു. സെന്റ് ആന്റണീസ് പള്ളിയിൽ മാത്രം 93 പേരാണു മരിച്ചത്. ഭീകരാക്രമണത്തിൽ തകർന്ന പള്ളി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി മൂന്നു മാസത്തിനുശേഷം ആരാധനയ്ക്കായി തുറന്നു കൊടുത്തു. ഭീകരാക്രമണം നടന്നശേഷം ശ്രീലങ്ക സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെന്റ് ആന്റണീസ് പള്ളിയിൽ എത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു.
പോംപിയോ സെന്റ് ആന്റണീസ് പള്ളി സന്ദർശിച്ചു
11:46 PM Oct 28, 2020 | Deepika.com