വാഷിംഗ്ടൺ: യാഥാസ്ഥിതിക നിലപാടുകളുള്ള ന്യായാധിപ എയ്മി കോണി ബാരെറ്റ് യുഎസ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു. എയ്മിയെ സുപ്രീംകോടതി ജഡ്ജിയാക്കിയുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാമനിർദേശത്തിന് യുഎസ് സെനറ്റ് തിങ്കളാഴ്ച അംഗീകാരം നൽകി. 115-ാമത് സുപ്രീംകോടതി ജഡ്ജിയായി 48ന് എതിരേ 52 വോട്ടിനാണ് റിപ്പബ്ളിക്കൻ ഭൂരിപക്ഷമുള്ള സെനറ്റ് അംഗീകാരം നൽകിയത്. വൈറ്റ്ഹൗസിലെ സൗത്ത് ലോണിൽ തിങ്കളാഴ്ച രാത്രി നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ജസ്റ്റീസ് ക്ലാരൻസ് തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. താൻ ഈ രാത്രി ഇവിടെ നിൽക്കുന്നത്, ആദരവോടെയും വിനയത്തോടെയുമാണെന്നു സത്യപ്രതിജ്ഞയ്ക്കുശേഷം ബാരെറ്റ് പറഞ്ഞു.
സത്യസന്ധവും പക്ഷപാതരഹിതവുമായ നിയമത്തിന്റെയും, യുഎസ് ഭരണഘടനയുടെയും അതിപ്രധാനമായ ദിനമാണിന്നെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ട്രംപ് പറഞ്ഞു. രാജ്യത്തെ മികച്ച നിയപണ്ഡിതയാണിവർ. നമ്മുടെ രാജ്യത്തെ പരമോന്നത നീതിപീഠത്തിലൂടെ ഇവർ മികച്ച നീതി നടപ്പിലാക്കും- ട്രംപ് കൂട്ടിച്ചേർത്തു.
സുപ്രീംകോടതിയിലെ ഒന്പതു ജഡ്ജിമാരിൽ മൂന്നു പേർ ട്രംപ് നാമനിർദേശം ചെയ്തവരാണ്. സുപ്രീംകോടതി ജഡ്ജി നിയമനം ആജീവനാന്ത കാലത്തേക്കാണ്. വിരമിക്കൽ പ്രായമില്ല. ബാരെറ്റിന്റെ നിയമനത്തോടെ സുപ്രീംകോടതിയിലെ യാഥാസ്ഥിതിക നിലപാടുകാരായ ജഡ്ജിമാരുടെ എണ്ണം ആറായി. പുരോഗമനവാദിയായ ജസ്റ്റീസ് റൂത്ത് ബൈഡർ ഗിൻസ്ബർഗ് അന്തരിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.
നവംബർ മൂന്നിന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപ് തിടുക്കത്തിൽ സുപ്രീംകോടതി ജഡ്ജി നിയമനം നടത്തിയതിനെതിരേ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയാണ് പുതിയ ജഡ്ജിയെ തെരഞ്ഞെടുക്കേണ്ടതെന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ ഇന്നലെ പറഞ്ഞു.
എയ്മി കോണി ബാരെറ്റ് യുഎസ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു
11:47 PM Oct 27, 2020 | Deepika.com