കൊച്ചി: 2015ൽ ആരംഭിച്ച മലയാളി സംരംഭമായ ഫ്രഷ് ടു ഹോം.കോം ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക സീരിസ് സി ഫണ്ടിംഗിൽ (മൂന്നാം റൗണ്ട്) സമാഹരിച്ച് ചരിത്രം കുറിച്ചിരിക്കുന്നു. അമേരിക്കൻ ഗവൺമെന്റും മറ്റു രാജ്യങ്ങളും ഉൾപ്പെടെ 860 കോടിയുടെ വൻ നിക്ഷേപമാണ് കന്പനിയുടെ സീരിസ് സി ഫണ്ടിംഗിൽ എത്തിയിരിക്കുന്നത്.
അമേരിക്കൻ ഗവൺമെന്റിന്റെ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ആദ്യമായാണ് ഒരു ഇന്ത്യൻ കന്പനിയിൽ ഓഹരി എടുത്ത് നിക്ഷേപം നടത്തുന്നത്. ബൈജൂസ് ആപ് കഴിഞ്ഞാൽ മലയാളികൾ നയിക്കുന്ന മറ്റൊരു യൂണികോൺ കന്പനിയായി മാറാനുള്ള തയാറെടുപ്പിലാണ് ഫ്രഷ് ടു ഹോം.
അമേരിക്കയുടെ സൗഹൃദ രാജ്യമായ ഇന്ത്യയുടെ സാന്പത്തിക വളർച്ചയ്ക്കും സാങ്കേതിക മികവിനും രാജ്യത്തെ സഹായിക്കുന്ന ഫ്രഷ് ടു ഹോം മിൽ തന്നെ ആദ്യമായി ഓഹരി പങ്കാളിത്തം എടുത്തത് തങ്ങളുടെ വിദേശ നയത്തിൽ ഇന്ത്യയോടുള്ള താത്പര്യത്തെ കാണിക്കുന്നുവെന്ന് സിഇഒ ഡിഎഫ്സി യുഎസ്എ ആദം ബോളർ പറഞ്ഞു.
ഇന്ത്യൻ സന്പദ്വ്യവസ്ഥയിൽ വളർന്നുവരുന്ന കന്പനികളെ ലോകത്തിലെ വന്പൻ സാന്പത്തിക സ്രോതസുകൾ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നു എന്നതിനുള്ള തെളിവാണ് ഫ്രഷ് ടു ഹോമിലെ ഈ വൻ നിക്ഷേപമെന്ന് സിഇഒയും കോ ഫൗണ്ടറുമായ ഷാൻ കടവിൽ പറഞ്ഞു.
ടെക്നോളജിയുടെ അനന്തസാധ്യതകളെ ആദ്യമായി പരന്പരാഗതമായ മത്സ്യവ്യവസായത്തിലേക്ക് കൊണ്ടുവന്നതും ചിട്ടയായ പ്രവർത്തനവും ടീം വർക്കുമാണ് ലോകത്തിലെ വന്പൻ സാന്പത്തിക സ്രോതസുകൾ ശ്രദ്ധിക്കാനും ഇത്രയധികം നിക്ഷേപം നേടിയെടുക്കാനും ഫ്രഷ് ടു ഹോമിനെ സഹായിച്ചതെന്ന് സിഇഒയും കോ ഫൗണ്ടറുമായ മാത്യു ജോസഫ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഗെയിം കന്പനികളിൽ ഒന്നായ സിൻഗ ഡോട്ട് കോമിന്റെ ഇന്ത്യൻ സിഇഒയും ഇന്ത്യയിലെ പ്രമുഖ ഐടി വിദഗ്ധനും അമേരിക്കൻ ബിസിനസ് മേഖലയിൽ പരിചയസന്പന്നനുമായ ഷാൻ കടവിലും കൊച്ചിയിലെ മത്സ്യ കയറ്റുമതി വ്യവസായിയും സി ടു ഹോമിന്റെ ഫൗണ്ടറുമായ മാത്യു ജോസഫും മറ്റ് അഞ്ച് കോ ഫൗണ്ടേഴ്സും ചേർന്ന് 2015ലാണ് ഫ്രഷ് ടു ഹോം സ്ഥാപിച്ചത്.
ബംഗളൂരു, ഡൽഹി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നീ വൻ നഗരങ്ങളിലും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ മറ്റ് 20 നഗരങ്ങളിലുമാണ് ഫ്രഷ് ടു ഹോം ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
കൂടാതെ യുഎഇയിലെ എല്ലാ എമിറേറ്റ്സിലും കന്പനിയുടെ സർവീസ് ലഭ്യമാണ്. ഇന്ത്യയിൽ 20 ലക്ഷം രജിസ്റ്റേർഡ് കസ്റ്റമേഴ്സുള്ള ഫ്രഷ് ടു ഹോം ഇന്ത്യയിലെ നന്പർ വൺ ഓൺലൈൻ ഫ്രഷ് മാർക്കറ്റാണ്.
പരന്പരാഗതമായ രീതിയിൽനിന്ന് ഒരു ടെക്നോളജി പ്ലാറ്റ്ഫോമിലൂടെ മീൻ ലേലത്തെ മാറ്റിയത് കന്പനിയുടെ വളർച്ചയിലും നിക്ഷേപകരെ ആകർഷിക്കുന്നതിലും നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സിഇഒയും കോ ഫൗണ്ടറുമായ ജയേഷ് ജോസ് പറഞ്ഞു.
ഇന്ത്യയിലെ അഞ്ചു നഗരങ്ങളിലും യുഎഇയുമായി കന്പനിക്ക് ആറു ഫാക്ടറികളാണ് നിലവിലുള്ളത്. ഇവിടെ ഫ്രഷ് ടു ഹോം പ്ലാറ്റ്ഫോമിൽ നേരിട്ടും അല്ലാതെയും 17,000 പേർ ജോലിചെയ്തുവരുന്നു.
മീറ്റും മീറ്റും മാത്രം ചെയ്തുകൊണ്ടിരുന്ന കന്പനി പഴവും പച്ചക്കറിയും പാലും അനുബന്ധ ഉത്പന്നങ്ങളും വിപണനം ആരംഭിച്ചു. ഒരു മാസം 15 ലക്ഷത്തിലധികം ഓർഡറുകളാണ് ഇപ്പോൾ കന്പനി ചെയ്തുകൊണ്ടിരിക്കുന്നത്. ഫ്രഷ് ടു ഹോമിന്റെ പ്ലാറ്റ്ഫോമിൽ വിറ്റുവരവ് 600 കോടി എത്തിനിൽക്കുന്നു.
2021ൽ വില്പനയിൽ ഒരു വൻ കുതിച്ചുചാട്ടമാണ് കന്പനി ലക്ഷ്യമിടുന്നത്. വിറ്റുവരവ് 1500 കോടി ലക്ഷ്യംവച്ചുകൊണ്ടുള്ള അണിയറ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
സീരിസ് സി ഫണ്ടിംഗിൽ ചരിത്രം സൃഷ്ടിച്ച് ഫ്രഷ് ടു ഹോം
11:28 PM Oct 27, 2020 | Deepika.com