മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ, ഹോൾ സെയിൽ, ലോജിസ്റ്റിക്, വെയർഹൗസ് ബിസിനസുകൾ റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സ് ലിമിറ്റഡിനു (ആർആർവിഎൽ)കൈമാറുന്നതിനു താത്കാലിക വിലക്ക്. ആമസോണിന്റെ പരാതിയിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർബിട്രേഷൻ പാനലാണ് ഇടപാട് താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ ബിസിനസ് തങ്ങൾക്കു വിൽക്കുമെന്ന് കരാറുണ്ടെന്നും ഇത് ലംഘിച്ചാണ് ഫ്യൂച്ചർ, റിലയൻസുമായി ഇടപാടു നടത്തുന്നതെന്നും കാട്ടി ആമസോണ്‍ ആർബിട്രേഷൻ പാനലിനെ സമീപിക്കുകയായിരുന്നു.
അതേസമയം ഉത്തരവിനു പിന്നാലെ, ഇടപാട് നടപ്പാക്കാൻ ഇന്ത്യൻ നിയമപ്രകാരം എല്ലാ അവകാശവും തങ്ങൾക്കുണ്ടെന്നും എത്രയും പെട്ടെന്നുതന്നെ, മുന്‍പ് പ്രഖ്യാപിച്ചിരുന്ന പോലെ ഫ്യൂച്ചർഗ്രൂപ്പിന്റെ ബിസിനസുകൾ ഏറ്റെടുക്കുമെന്നും ആർആർവിഎൽ പ്രസ്താവനയിൽ അറിയിച്ചു.
വിധിയെക്കുറിച്ച് കൂടുതൽ പഠിക്കാനുണ്ടെന്നും ഇന്ത്യൻ നിയമപ്രകാരമാണു റിലയൻസുമായി ധാരണയിലെത്തിയതെന്നുമാണു ഫ്യൂച്ചർ ഗ്രൂപ്പിന്റെ പ്രതികരണം.
ഫ്യൂച്ചർ ഗ്രൂപ്പിനെ ചൊല്ലിയുള്ള തർക്കം ആമസോണും റിലയൻസും തമ്മിൽ നേരിട്ടുള്ള പോരിലേക്കു നയിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇരു കന്പനികളും ഇ-കൊമേഴ്സ് രംഗത്ത് സജീവമാകാൻ മത്സരിക്കുന്ന സാഹചര്യത്തിൽ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബിസിനസ് ആരു കൈക്കലാക്കുമെന്നത് ഏറെ നിർണായകമാണ്.
റിലയൻസ് - ആമസോൺ പോരു മുറുകുന്നു
12:36 AM Oct 27, 2020 | Deepika.com