സിയൂൾ: സാംസംഗ് ഗ്രൂപ്പ് ചെയർമാൻ ലീ കുൻ ഹീ(78) ഓർമയായി. ഇന്നലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടർന്ന് ആറു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു.ആഗോള തലത്തിൽ വലിയ പ്രതാപമൊന്നുമില്ലാതിരുന്ന ഇടത്തരം ടിവി നിർമാണ കന്പനിയിൽനിന്ന് ലോകത്തെ ഒന്നാംകിട ഇലക്ട്രോണിക്സ് കന്പനിയായുള്ള സാംസംഗിന്റെ വളർച്ചയിൽ നിർണായകമായത് ലീയുടെ നേതൃപാടവമായിരുന്നു.
1968ലാണ് ലീ, തന്റെ അച്ഛൻ സ്ഥാപിച്ച സാംസംഗ് കന്പനിയിൽ ജോലി ആരംഭിക്കുന്നത്. ഗുണനിലവാരമില്ലാത്ത ചെറു ഇലക്ട്രോണിക് ഉത്പന്നങ്ങളായിരുന്നു അക്കാലത്ത് സാംസംഗ് പുറത്തിറക്കിയിരുന്നത്. അച്ഛന്റെ വിയോഗത്തെത്തുടർന്ന് 1987ൽ ലീ കന്പനി ചെയർമാനായി.
‘കുട്ടികളെയും ഭാര്യമാരെയും ഒഴിച്ച് ബാക്കിയെല്ലാം മാറ്റിമറിക്കൂ’ എന്ന ലീ യുടെ 1993ലെ ആഹ്വാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ആഹ്വാനത്തെിനുശേഷം ലീ തങ്ങളുടെ 150000 മൊബൈൽ ഫോണുകൾ അഗ്നിക്കിരയാക്കി. തുടർന്നായിരുന്നു പുതുതലമുറ സാംസംഗ് മൊബൈൽ ഫോണുകളുടെ നിർമാണം. മറ്റ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളിലും സാസംഗ് വിപ്ലവകരമായ മാറ്റങ്ങൾ അവതരിപ്പിച്ച് പേരെടുത്തു. പ്രശ്സത ജാപ്പനീസ് കന്പനിയായ സോണി, ഷാർപ്പ്, പാനസോണിക് തുടങ്ങിയ കന്പനികളെല്ലാം സാംസംഗിന്റെ തേരോട്ടത്തിൽ പിന്നിലായി.
മൊബൈൽ ഫോണ് നിർമാണ രംഗത്തെ നോകിയയയുടെ കുതിപ്പിനു തടയിട്ട് ലോകത്തെ ഏറ്റവും വലിയ സ്മാർട്ഫോണ് നിർമാണ കന്പനിയായി സാംസംഗ് മാറിയതും ലീയുടെ കാലത്താണ്. നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളുടെ കാര്യത്തിലും ലീ പിന്നിലായിരുന്നില്ല.
ദക്ഷിണകൊറിയൻ മുൻ പ്രസിഡന്റ് റോഹ് ചെ വൂവിന് കൈക്കൂലി കൊടുത്ത കേസടക്കം രണ്ടു ക്രിമിനൽ കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
നികുതിവെട്ടിപ്പു കേസിൽ ശിക്ഷിക്കപ്പെട്ടതോടെ 2008ൽ സാംസംഗിന്റെ ചെയർമാൻ പദവിയൊഴിഞ്ഞെങ്കിലും 2010ൽ തിരിച്ചെത്തി.
പിന്നീട് 2014ൽ ഹൃദയാഘാതത്തെത്തുടർന്നാണ് ലീ ചെയർമാൻ പദവിയൊഴിയുന്നത്. ദക്ഷിണ കൊറിയയിലെ ഏറ്റവും സന്പന്നനായ വ്യക്തിയെന്ന റിക്കാർഡും ലീക്ക് സ്വന്തമാണ്. ഫോർബ്സിന്റെ റിപ്പോർട്ട് പ്രകാരം 2100 കോടി ഡോളറാണ് അദ്ദേഹത്തിന്റെ സന്പാദ്യം.
ലീ കുൻ ഹീ വിടവാങ്ങി
12:30 AM Oct 26, 2020 | Deepika.com