വാഷിംഗ്ടൺ ഡിസി: ഇറാനും റഷ്യയും യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്നതിന്റെ സൂചനകൾ നല്കി അന്വേഷണ ഏജൻസികൾ.
പ്രസിഡന്റ് ട്രംപിനു വോട്ട് ചെയ്യണമെന്ന ഭീഷണിയോടെ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുടെ അനുയായികൾക്ക് അടുത്തിടെ ഇ-മെയിൽ ലഭിച്ചതിനു പിന്നിൽ ഇറാനാണെന്നു യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫും എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇറാനും റഷ്യയും ആരോപണം നിഷേധിച്ചു.
ട്രംപിനെ പിന്തുണയ്ക്കുന്ന പ്രൗഡ് ബോയ്സ് എന്ന ഗ്രൂപ്പിന്റെ പേരിലാണ് ഇ-മെയിൽ വന്നത്. ‘ട്രംപിനു വോട്ടു ചെയ്തോണം, അല്ലെങ്കിൽ കാണാം’ എന്നായിരുന്നു മെയിലിന്റെ ഉള്ളടക്കം.
യുഎസിലെ വോട്ടർമാരുടെ വിവരങ്ങൾ ഇറാനും റഷ്യക്കും ലഭിച്ചിട്ടുണ്ടെന്നു റേയും റാറ്റ്ക്ലിഫും പറഞ്ഞു. ഇറാൻ ഇതുപയോഗിച്ച് പ്രൗഡ് ബോയ്സ് ഗ്രൂപ്പിന്റെ പേരിൽ മെയിൽ അയയ്ക്കുകയായിരുന്നു. റഷ്യയിൽനിന്ന് ഇത്തരമൊരു നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
യുഎസ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ആവർത്തിക്കുകയാണെന്ന് ഇറാൻ പ്രതികരിച്ചു. ഇതിലുള്ള ശക്തമായ പ്രതിഷേധം ടെഹ്റാനിൽ യുഎസിനെ പ്രതിനിധീകരിക്കുന്ന സ്വിസ് അംബാസഡറെ അറിയിച്ചതായും അറിയിച്ചു.
അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണങ്ങൾ ദിവസേന വരുന്നത് ദൗർഭാഗ്യകരമാണെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.
2016ലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ ജയത്തിനായി റഷ്യ ഇടപെട്ടുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ട്രംപിന്റെ എതിരാളി ആയിരുന്ന ഹില്ലരിക്കെതിരെ സൈബർ ആക്രമണം നടത്തുകയും വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.
യുഎസ് തെരഞ്ഞെടുപ്പിൽ ഇറാനും റഷ്യയും ഇടപെടുന്നു: എഫ്ബിഐ
11:37 PM Oct 22, 2020 | Deepika.com