മുംബൈ: രാജ്യത്തു വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 15 വിദേശ കന്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സാന്പത്തിക കാര്യ സെക്രട്ടറി തരുണ്‍ ബജാജ്.
രാജ്യം കൂടുതൽ നിക്ഷേപ സൗഹാർദമാക്കാൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വിദേശ കന്പനികളിൽനിന്നുള്ള നിർദേശങ്ങൾ അറിയുന്നതിനാണിത്. ഇതിനു പുറമേ തദ്ദേശീയ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനു നിർമാണാധിഷ്ഠിത ധനസഹായ പദ്ധതി(പിഎൽഎെ) കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കും. നിലവിൽ മൊബൈൽ ഫോണ്‍, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് എന്നീ നിർമാണമേഖലയിൽമാത്രമാണ് പിഎൽഎെ ആനുകൂല്യം ലഭ്യമായിട്ടുള്ളത്.
പുതിയ പൊതുമേഖലാ നയം
വൈകാതെതന്നെ കേന്ദ്രമന്ത്രി സഭായോഗം പുതിയ പൊതുമേഖലാ സംരംഭ നയം പരിഗണിക്കുമെന്നും തരുണ്‍ ബജാജ് അറിയിച്ചു. പരമാവധി നാലു പൊതുമേഖലാ സ്ഥാപനങ്ങൾ നിലനിർത്തേണ്ട നിർണായക മേഖല ഏതൊക്കെയാണെന്നു പുതിയ നയത്തിൽ നിർവചിക്കും. മറ്റു മേഖലകളിലെ കേന്ദ്രപൊതു മേഖലാ സ്ഥാപനങ്ങളും സംരംഭങ്ങളും (സിപിഎസ്ഇ)ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കാനാണു കേന്ദ്രസർക്കാരിന്റെ പദ്ധതി. ഇതിനോടകം ആറു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ സർക്കാരിനായി. വൈകാതെതന്നെ മറ്റ് ആറു വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കുമെന്നും ബജാജ് അറിയിച്ചു.
സാന്പത്തിക ഉത്തേജക പദ്ധതി അണിയറയിൽ
മുംബൈ: കോവിഡ് പ്രതിസന്ധി മറികടക്കാൻ സഹായകമായ രണ്ടാമത്തെ സാന്പത്തിക ഉത്തേജക പദ്ധതിക്കുള്ള തയാറെടുപ്പിലാണു കേന്ദ്രസർക്കാരെന്നു തരുണ്‍ ബജാജ് അറിയിച്ചു. എന്തൊക്കെ മേഖലകളിലാണു സഹായം വേണ്ടതെന്നു തീരുമാനിക്കുന്നതിനു കേന്ദ്രധനമന്ത്രാലയം വിവിധ മന്ത്രാലയങ്ങളിൽനിന്നും ബിസിനസ് വിഭാഗങ്ങളിൽനിന്നും നിർദേശങ്ങൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും രണ്ടാം സാന്പത്തിക ഉത്തേജക പദ്ധതി വരുന്നതിന്റെ സൂചനകൾ നൽകിയിരുന്നു.അതേസമയം രാജ്യം സാന്പത്തികവളർച്ചയുടെ പടിവാതിൽക്കലാണെന്നും ആവശ്യത്തിനുള്ള മൂലധന ആസ്തിയുണ്ടെന്ന് എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്നും ആർബിഐ ഗവർണർ ശക്തി കാന്ത ദാസ് പറഞ്ഞു.
വിദേശ നിക്ഷേപങ്ങള്‍ക്ക് കൂടുതൽ പോത്സാഹനം
10:52 PM Oct 21, 2020 | Deepika.com