പാരീസ്: ഇസ്ലാമിക തീവ്രവാദി ചരിത്രാധ്യാപകനായ സാമുവൽ പാറ്റിയെ കഴുത്തറത്തു കൊന്നതിനെത്തുടർന്ന് തീവ്രവാദികളോടു കർക്കശനിലപാടുമായി ഫ്രാൻസ്.
ഞായറാഴ്ച വൈകുന്നേരം ചേർന്ന മന്ത്രിമാരുടെ അടിയന്തര യോഗത്തിൽ തീവ്രവാദികളെ കണ്ടെത്തി അമർച്ച ചെയ്യാനും സാമൂഹ്യ മാധ്യമങ്ങൾ കൂടുതൽ കർക്കശമായി പരിശോധിക്കാനും തീരുമാനിച്ചു.
ചരിത്രാധ്യാപകനെ കൊന്നതു ന്യായീകരിച്ചും വെറുപ്പു പടർത്തിയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് എൺപതിലേറെ പരാതികൾ കിട്ടിയതായി ആഭ്യന്തരമന്ത്രി ജെറാൾഡ് ദർമാനാൻ പറഞ്ഞു.
തീവ്രവാദ ഗ്രൂപ്പുകളെ നിരീക്ഷിച്ചുവരികയാണ്. അവയെ നിയന്ത്രിക്കുകതന്നെ ചെയ്യും. ഫ്രാൻസിലെ വിദ്യാഭ്യാസ സന്പ്രദായത്തെ അടിമുടി പരിഷ്കരിക്കാനുള്ള നിയമനിർദേശങ്ങൾ ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രസ്താവിച്ചു.
കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കാനുള്ള അനുവാദം വെട്ടിച്ചുരുക്കും. ഞായറാഴ്ച ഫ്രാൻസിലെ എല്ലാ സ്ഥലങ്ങളിലുംതന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടും അനേക ലക്ഷങ്ങൾ തെരുവിലിറങ്ങി.
വരും ദിവസങ്ങളിൽ നിരവധി തീവ്രവാദികളെയും സംഘടനകളെയും പോലീസ് ചോദ്യം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന കളക്ടീവ് എഗൻസ്റ്റ് ഇസ്ലാമോഫോബിയ എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും. കൊല്ലപ്പെട്ട അധ്യാപകനെതിരേ പ്രചാരണം നടത്താൻ ഈ പ്രസ്ഥാനവും മുന്പിലുണ്ടായിരുന്നു. റിപ്പബ്ലിക്കിന്റെ ശത്രുക്കൾക്കെതിരേയുള്ള യുദ്ധത്തിന് ഇടവേളയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപകനെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവം: ഫ്രാൻസിൽ കർശന നടപടികൾ
12:56 AM Oct 20, 2020 | Deepika.com