ന്യുയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെ ചൈനയോടുള്ള മൃദുസമീപനം ഇന്ത്യക്കു ദോഷമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ട്രംപ് ജൂണിയർ.
“ചൈനയുടെ ഭീഷണി നമുക്ക് മനസിലാക്കാം. ഒരുപക്ഷേ ഇക്കാര്യം മറ്റാരേക്കാളും നന്നായി മനസിലാക്കിയിട്ടുള്ളത് യുഎസിലെ ഇന്ത്യൻ സമൂഹമാകാം”-യുഎസിലെ ലോംഗ് ഐലൻഡിൽ ഇന്ത്യൻ സമൂഹത്തിൽനിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളോടു ജൂണിയർ ട്രംപ് പറഞ്ഞു. ബൈഡനെതിരേഒട്ടേറെ ആരോപണങ്ങൾ ഉൾപ്പെടുന്ന, ട്രംപ് ജൂണിയർ പുറത്തിറക്കിയ പുസ്തകത്തിന്റെ വിജയാഘോഷവേളയിലായിരുന്നു ഈ പ്രഖ്യാപനം.
ഡോണൾഡ് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടാംപോരാട്ടത്തിൽ പ്രചാരണത്തിനു നേതൃത്വം നൽകുന്നത് നാൽപ്പത്തിരണ്ടുകാരനായ ട്രംപ് ജൂണിയറാണ്. 77 കാരനായ ജോ ബൈഡന്റെ കുടുംബാംഗങ്ങൾക്കെതിരേ പ്രത്യേകിച്ചും ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരേ ഒട്ടേറെ ആരോപണങ്ങളാണു ‘ലിബറൽ പ്രവിലേജ് ' എന്ന പുസ്തകത്തിലൂടെ ജൂണിയർ ട്രംപ് വിവരിക്കുന്നത്.
ചൈനീസ് സർക്കാർ 1.5 ബില്യൺ യുഎസ് ഡോളർ ബൈഡന്റെ മകന് സംഭാവനയായി നൽകി എന്നതാണ് ഇതിലൊന്ന്. അദ്ദേഹം വലിയൊരു വ്യവസായിയാണ്, അല്ലെങ്കിൽ അദ്ദേഹം ചൈനയോടു മൃദുസമീപനം സ്വീകരിക്കും എന്നു കരുതുന്നു. അഴിമതിയാരോപണങ്ങളെക്കുറിച്ച് ബൈഡന്റെ കുടുംബാംഗങ്ങളോ പ്രചാരണ സമിതിയോ പ്രതികരിച്ചിട്ടില്ലെന്നും ട്രംപ് ജൂണിയർ ചൂണ്ടിക്കാട്ടി.നവംബർ മൂന്നിനാണു യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
ബൈഡനു ചൈനയോടു മൃദുസമീപനം: ഇന്ത്യക്കു ദോഷമെന്നു ജൂണിയർ ട്രംപ്
12:56 AM Oct 20, 2020 | Deepika.com