വിപണി വിശേഷം / കെ.ബി. ഉദയഭാനു ഉത്സവ ആവശ്യങ്ങൾക്കായി ഉയർന്ന അളവിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉത്തരേന്ത്യയിലേക്ക് നീങ്ങി. ആഭ്യന്തര ഡിമാൻഡ് കുരുമുളകിന്റെ തിരിച്ചുവരവിന് അവസരം നൽകി. ശൈത്യകാല ആവശ്യങ്ങൾക്കുള്ള ചുക്ക് സംഭരണം തണുപ്പൻമട്ടിൽ, വിലയിൽ ചാഞ്ചാട്ട സാധ്യത. ജാതിക്ക, ജാതിപത്രി വിൽപ്പന സജീവം. ഏലക്ക ലഭ്യത ഉയർന്നതു വിലക്കയറ്റത്തിന് തടസമായി. നാളികേരോൽപ്പന്നങ്ങളിൽ നേരിയ ഉണർവ്. ആഭ്യന്തര വിദേശ വിപണികളിൽ സ്വർണ വില താഴ്ന്നു.
കുരുമുളക് നവരാത്രി‐മഹാനവമി വേളയിലെ പ്രാദേശിക ആവശങ്ങൾക്കുള്ള സുഗന്ധവ്യഞ്ജന സംഭരണത്തിന്റെ തിരക്കിലാണ് വടക്കെ ഇന്ത്യൻ വ്യാപാരി സമൂഹം. പതിവുപോലെ കുരുമുളകിൽ അവർ പിടിമുറുക്കിയതോടെ മൂന്നാഴ്ചകളിലെ തുടർച്ചയായ വിലത്തകർച്ചയിൽനിന്ന് ഉത്പന്നവില ഉണർവ് കാഴ്ചവച്ചു. വാരത്തിന്റെ രണ്ടാം പകുതിയിൽ മുളകു വില ഉയർന്നതിനിടയിൽ ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ ചരക്കിറക്കാൻ ഉത്സാഹിച്ചു. ഇടുക്കിയിൽനിന്നും വയനാട്ടിൽനിന്നുമുള്ള ചരക്കും അന്തർസംസ്ഥാന ഇടപാടുകാർ ശേഖരിച്ചു. ഇതോടെ അൺ ഗാർബിൾഡ് മുളകുവില 32,200 രൂപയായി. പിന്നിട്ട ആഴ്ചകളിൽ ഇതേ കോളത്തിൽ വ്യക്തമാക്കിയതാണു വിലത്തകർച്ച തടയാൻ ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും ചരക്കുനീക്കം നിയന്ത്രിച്ചാൽ അനുകൂല തരംഗം സൃഷ്ടിക്കാമെന്ന്.
ഇറക്കുമതി ലോബിയും ആഭ്യന്തരവില ഉയർത്താൻ ഉത്സാഹിച്ചു. വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിലെ മുളക് താഴ്ന്ന വിലയ്ക്ക് എത്തിച്ചവർ ചരക്ക് വൻ ലാഭത്തിൽ വിറ്റഴിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് ഉത്സവ ദിനങ്ങൾ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 5000 ഡോളറാണ്. വിയറ്റ്നാം 2500 ഡോളറിനും ഇന്തോനേഷ്യ 3000 ഡോളറിനും ബ്രസീൽ ടണ്ണിന് 2400 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ശ്രീലങ്കൻ മുളകു വില 3500 ഡോളർ.
ചുക്ക്
ചുക്ക് വിലയിൽ മാറ്റമില്ലെങ്കിലും ഉത്തരേന്ത്യയിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ വിലയിൽ ചാഞ്ചാട്ട സാധ്യത. കൊച്ചിയിൽ ചുക്കുവരവ് കുറവാണ്. ആഭ്യന്തര വാങ്ങലുകാർ രംഗത്തുണ്ടെങ്കിലും വില ഉയർത്തിയില്ല. ഇതിനിടെ കാലടി വിപണിയിൽ ഇടത്തരം ചുക്ക് കിലോയ്ക്ക് 260 രൂപയിലും മീഡിയം 280 രൂപയിലും ബെസ്റ്റ് ചുക്കിന് 295 രൂപയിലും ഇടപാടുകൾ നടന്നു. കൊച്ചിയിൽ ചുക്ക് വില ക്വിന്റലിന് 28,500‐30,000 രൂപയാണ്.
ഏലം
ലേല കേന്ദ്രങ്ങളിൽ ഏലക്കയുടെ ലഭ്യത ഉയർന്നതുകണ്ട് വാങ്ങലുകാർ നിരക്കുയർത്താതെ ചരക്കു സംഭരിച്ചു. വിളവെടുപ്പു നടക്കുന്നതിനാൽ കാർഷികച്ചെലവുകൾ കണക്കിലെടുത്തു പുതിയ ചരക്ക് വിറ്റുമാറാൻ പലരും തിടുക്കം കാണിച്ചു. ഉത്തരേന്ത്യൻ ഡിമാൻഡുള്ളതിനാൽ മെച്ചപ്പെട്ട വില ഉറപ്പുവരുത്താനാവുമെന്ന വിശ്വാസത്തിലാണു കാർഷിക മേഖലയെങ്കിലും ഏലക്കവില കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് മുന്നേറുന്നില്ല. പോയവാരം ഏലക്ക കിലോയ്ക്ക് 1658-2406 റേഞ്ചിൽ നീങ്ങി. കയറ്റുമതിക്ക് അനുയോജ്യമായ വലിപ്പം കൂടിയ ഇനങ്ങൾക്കും പല അവസരത്തിലും മെച്ചപ്പെട്ട വില ഉറപ്പുവരുത്താനായില്ല.
ജാതിക്ക
കറിമസാല വ്യവസായികൾ ജാതിക്ക, ജാതിപത്രി, ജാതി ഫ്ളവർ എന്നിവയിൽ കാണിച്ച താത്പര്യം വ്യാപാര രംഗം സജീവമാക്കി. എന്നാൽ ഉത്പന്ന വിലയിൽ കാര്യമായ മാറ്റമില്ല. ജാതിക്ക തൊണ്ടൻ 200‐ 220 രൂപ, തൊണ്ടില്ലാത്ത് 380‐ 400 രൂപ, ജാതിപത്രി 1000‐1100, ഫളവർ 1300‐1700 രൂപയിൽ നിലകൊണ്ടു. അതേസമയം കാലടി വിപണിയിൽ ജാതി പരിപ്പ് 440 രൂപ വരെ കയറി.
റബർ
റബർവില ഉയരുന്നതിനാൽ കൈവശമുള്ള ഷീറ്റും ലാറ്റക്സും കരുതലോടെയാണ് ചെറുകിട കർഷകർ വിൽപ്പനയ്ക്കിറക്കുന്നത്. മുഖ്യ വിപണികളിൽ ലഭ്യത കുറഞ്ഞതു ടയർ ലോബിയെ അസ്വസ്ഥരാക്കിയതോടെ അവർ വിവിധയിനങ്ങളുടെ വില ഉയർത്തി. മഴ മൂലം പല ഭാഗങ്ങളിലും ടാപ്പിംഗിന് നേരിട്ട തടസവും ലഭ്യത കുറച്ചു. ടയർ കന്പനികൾ നാലാം ഗ്രേഡ് റബർ 13,300 രൂപയിൽനിന്ന് 13,900വരെ ഉയർത്തിയെങ്കിലും വ്യാപാരാന്ത്യം 13,800ലാണ്. അഞ്ചാം ഗ്രേഡ് 12,200‐13,000 രൂപയിൽനിന്ന് 12,800‐13,400 രൂപയായി. ഒട്ടുപാൽ 8200ലും ലാറ്റക്സ് 7800ലും വ്യാപാരം നടന്നു.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വില ഉയർന്നു. നവരാത്രി ഡിമാൻഡിൽ മില്ലുകാർ പ്രതീക്ഷ നിലനിർത്തി എണ്ണ വില ഉയർത്താനുള്ള ശ്രമത്തിലാണ്. എന്നാൽ ഉയർന്ന വിലയ്ക്ക് കൊപ്ര ശേഖരിക്കാൻ പല വ്യവസായികളും തയാറായില്ല. കൊച്ചിയിൽ കൊപ്ര 11,345ൽനിന്ന് 11,410 രൂപയായി. വെളിച്ചെണ്ണയ്ക്ക് നൂറ് രൂപ കയറി 17,000ൽ വ്യാപാരം നടന്നു.
സ്വർണം
സ്വർണവില താഴ്ന്നു. ആഭരണ വിപണികളിൽ പവൻ 37,800 രൂപയിൽനിന്ന് 37,440 രൂപയായി, ഗ്രാമിനു വില 4680 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിനു1929 ഡോളറിൽനിന്ന് 1898ലേക്കിടിഞ്ഞു.