ഓരോ ബാഗ് സിമന്റ് വാങ്ങുന്പോഴും 70 രൂപയോളം (പ്രൈസ് ഡിഫറൻസ്) പല കന്പനികളും ഡീലർമാരിൽനിന്ന് അധികമായി ഈടാക്കുന്നുണ്ട്. മാസങ്ങൾ കഴിഞ്ഞാലും ഈ തുക തിരിച്ചുനൽകാൻ കന്പനികൾ തയാറാകാത്തത് ഡീലർമാരെ പ്രതിസന്ധിയിലാക്കുകയാണ്.
സംസ്ഥാനത്തെ ആറായിര ത്തോളം ഡീലർമാരിൽനിന്നായി കോടിക്കണക്കിനു രൂപയാണ് സിമന്റ് കന്പനികളുടെ കൈയിലെത്തുന്നത്. ഈ തുക അതാതു മാസം തിരികെ നൽകുകയോ അല്ലെങ്കിൽ തൊട്ടടുത്തമാസം സിമന്റ് എടുക്കുന്പോൾ വരവു വയ്ക്കുകയോ ചെയ്യണമെന്നാണ് ഡീലർമാർ ആവശ്യപ്പെടുന്നത്. ഇതിനു പുറമെ വിപണിയിൽ വില കുറയുന്പോൾ അതനുസരിച്ച് ബില്ലിലും കുറവുചെയ്യണമെന്നും, ഡീലർമാർക്ക് നൽകുന്ന സ്കീമുകളുടെയും ഡിസ്കൗണ്ടുകളുടെയും വ്യക്തമായ വിവരങ്ങൾ അതാതു മാസത്തിന്റെ തുടക്കത്തിൽ തന്നെ രേഖാമൂലം അറിയിക്കണമെന്നും കന്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാൻ കന്പനികൾ തയാറാകാതെ വന്നതോടെയാണ് സിമന്റ് എടുക്കുന്നതു നിർത്തിവയ്ക്കാൻ അസോസിയേഷൻ തീരുമാനിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. സക്കീർ ഹുസൈൻ ദീപികയോടു പറഞ്ഞു.
പ്രമുഖ കന്പനികളുടെ പതിന ഞ്ച് ബ്രാൻഡുകളിലുള്ള 12 ലക്ഷം ടണ്‍ സിമന്റ് സംസ്ഥാനത്ത് പ്രതിമാസം വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ കന്പനികളെല്ലാം ഡീലർമാരുടെ പിഡി തുക മടക്കിനൽകുന്ന കാര്യത്തിൽ ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. മഴ മാറിവരുന്ന സാഹചര്യത്തിൽ നിർമാണമേഖല സജീവമാകാനുള്ള ശ്രമത്തിനിടെ സിമന്റ് നീക്കം നിലച്ചത് കനത്ത തിരിച്ചടിയാകും.
റോഡ്, പാലം, ലൈഫ്മിഷൻ വീടുകൾ, സ്വകാര്യ കെട്ടിടങ്ങൾ എന്നിവയുടെയെല്ലാം നിർമാണം നിലയ്ക്കുന്ന സ്ഥിതിയാണ്. കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണ്‍ മൂലം കഴിഞ്ഞ മാർച്ച് മുതൽ നിർമാണമേഖല കടുത്ത പ്രതിസന്ധിയിലാണ്. ഈ മേഖലയിൽ കൂടുതലായി ജോലിചെയ്തിരുന്ന അതിഥി ത്തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയതും തിരിച്ചടിയായിരുന്നു.
പ്രതിസന്ധികളെ അതിജീവിച്ച് നിർമാണമേഖല തിരിച്ചുവരവിന്റെ പാതയിലെത്തിനിൽക്കെയാണ് സിമന്റ് ക്ഷാമം സംസ്ഥാനത്ത് നിർമാണമേഖലയ്ക്കു വിനയാകുന്നത്.
സിമന്റ് ക്ഷാമം ഒരു പരിധിവരെ ഒഴിവാക്കുന്നതിനായി സുവാരി, ബിർള ശക്തി, മൈസം, സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ സിമന്റ്സ് തുടങ്ങിയ ബ്രാൻഡുകളിലുള്ള സിമന്റ് കൂടുതലായി വിപണിയിൽ എത്തിക്കാനും ഗൾഫ് രാജ്യങ്ങളിൽനിന്നു ഗുണമേന്മയേറിയ സിമന്റ് ഇറക്കുമതി ചെയ്യാനുമുള്ള ശ്രമവും നടത്തുന്നുണ്ട്.
ജെയിസ് വാട്ടപ്പിള്ളിൽ