ബാങ്കോക്ക്: ജനങ്ങൾക്ക് നിവേദനങ്ങളും പരാതികളും ഉന്നയിക്കാനും അതിനെ പിന്തുണയ്ക്കാനും അവസരം നല്കുന്ന ചെയ്ഞ്ച് ഡോട്ട് ഓർഗ് എന്ന വെബ്സൈറ്റ് തായ്ലൻഡിൽ നിരോധിച്ചു. തായ് രാജാവ് മഹാ വാജിരലോംഗ്കോണിനെ ജർമനിയിൽ കയറ്റരുത് എന്നാവശ്യപ്പെടുന്ന നിവേദനം വെബ്സൈറ്റിൽ വന്നതാണു കാരണം. ഫ്രാൻസിലുള്ള ഒരു തായ് വിദ്യാർഥി എഴുതിയ നിവേദനത്തെ 1,30,000 പേർ പിന്തുണച്ചിട്ടുണ്ട്. തായ്ലൻഡിനു പുറത്ത് വെബ്സൈറ്റ് ലഭ്യമാണ്.
ഇതിനിടെ, ജനാധിപത്യ പ്രക്ഷോഭകരുടെ ആവശ്യത്തിനു വഴങ്ങി രാജിവയ്ക്കില്ലെന്നു തായ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒച വ്യക്തമാക്കി. പ്രക്ഷോഭം നിയന്ത്രിക്കാനായി വ്യാഴാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അതിനു ശേഷവും പ്രതിഷേധം അരങ്ങേറി. ഇന്നലെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുൻ പട്ടാളമേധാവിയായ പ്രയുതിന്റെ രാജിക്കു പുറമേ, വീണ്ടും തെരഞ്ഞെടുപ്പു നടത്താനും രാജാവിന്റെ അധികാരങ്ങൾ കുറയ്ക്കാനും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു. രാജാവിനെതിരേ വിമർശനമുന്നയിക്കുന്നതു പോലും തടവുശിക്ഷയ്ക്കു വ്യവസ്ഥ ചെയ്യുന്ന നിയമമുള്ള രാജ്യമാണു തായ്ലൻഡ്.
2016ൽ അധികാരമേറ്റ വാജിരലോംഗ്കോൺ ഭൂരിഭാഗം സമയവും ജർമനിയിലെ ബവേറിയയിലാണു ചെലവഴിക്കുന്നത്. ഇപ്പോൾ അദ്ദേഹം തായ്ലൻഡിലുണ്ട്. ജർമനിയിലിരുന്നു രാജാവ് രാഷ്ട്രീയം കളിക്കരുതെന്ന് ജർമൻ വിദേശകാര്യമന്ത്രി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
രാജിവയ്ക്കില്ലെന്ന് തായ് പ്രധാനമന്ത്രി
12:04 AM Oct 17, 2020 | Deepika.com