മുംബൈ: ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന സംസ്ഥാനങ്ങളെ അനുനയിപ്പിക്കാൻ ശ്രമവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഭൂരിഭാഗം സംസ്ഥാനങ്ങളും അംഗീകരിച്ച വായ്പാ വ്യവസ്ഥ അംഗീകരിക്കുന്ന കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട്, ഇതുവരെ തീരുമാനമെടുക്കാത്ത സംസ്ഥാനങ്ങൾക്ക് ഇന്നലെ ധനമന്ത്രി കത്തയച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് 1.10 ലക്ഷം കോടി രൂപയുടെ വായ്പയെടുത്തുനൽകാൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ സന്നദ്ധത അറിയിച്ചിരുന്നു. ഇന്നലെ അയച്ച കത്തിലാണ് ഇതു സംബന്ധിച്ച കൂടുതൽ വിശദാംശംങ്ങൾ നൽകിയത്.
ധനമന്ത്രാലയം മുന്നോട്ടു വച്ച പദ്ധതി പ്രകാരം 2.16 ലക്ഷം കോടി രൂപയാണു സംസ്ഥാനങ്ങൾക്ക് ആകെ ലഭിക്കുക. ഇതിൽ 1.1 ലക്ഷം കോടി രൂപ കേന്ദ്രം വായ്പ യെടുത്തുനൽകുന്ന തുകയാണ്. ബാക്കിയുള്ള 1.06 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക് പൊതുവിപണിയിൽനിന്ന് എടുക്കാവുന്ന അധിക വയ്പാതുകയാണ്.
സംസ്ഥാന ജിഡിപിയുടെ 0.5 ശതമാനം സംസ്ഥാനങ്ങൾക്ക് വിപണിയിൽനിന്ന് കടമെടുക്കാമെന്ന വ്യവസ്ഥപ്രകാരമാണിത്. നേരത്തെ ഈ സംവിധാനത്തിലൂടെ കടമെടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകൾ പാലിക്കണമായിരുന്നു. എന്നാൽ പുതിയ ഉത്തരവു പ്രകാരം സംസ്ഥാനങ്ങൾക്ക് ഉപാധികളില്ലാതെ കടമെടുക്കാം.
അതേസമയം, കേന്ദ്രം സംസ്ഥാനങ്ങൾക്ക് എടുത്തു നൽകുന്ന കടത്തിന്റെ ബാധ്യത സംസ്ഥാനങ്ങളുടെ മൂലധനച്ചെലവിലാകും ഉൾപ്പെടുത്തുക. ഭാവിയിൽ സെസ് ഇനത്തിൽ കിട്ടുന്ന തുകയിൽനിന്നാകും പലിശയും മുതലും ഈടാക്കുകയെന്നും കത്തിൽ പറയുന്നു.
ജിഎസ്ടി നഷ്ടപരിഹാരം: സംസ്ഥാനങ്ങൾക്കു നിർമല കത്തയച്ചു
11:16 PM Oct 16, 2020 | Deepika.com