തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ചരക്കു സേവന നികുതി നഷ്ടപരിഹാരം നികത്താൻ കേന്ദ്ര സർക്കാർ വായ്പയെടുത്തു നൽകാൻ തീരുമാനിച്ചത് ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമാണെന്നു മന്ത്രി ഡോ. ടി.എം. തോമസ് ഐസക്.
സംസ്ഥാനങ്ങൾ വായ്പയെടുക്കണമെന്ന നിലപാടിൽ മാറ്റം വരുത്തിയാണു കേന്ദ്ര സർക്കാർ വായ്പ എടുത്തു നൽകാമെന്ന പുതിയ നിലപാട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കേന്ദ്ര ധമന്ത്രി കത്തയയ്ക്കുക മാത്രമല്ല, ഇന്നലെ രാവിലെ നേരിട്ട് ഫോണിൽ സംസാരിക്കുകയും ചെയ്തു. മുഖ്യമന്ത്രി കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശത്തെ സ്വാഗതം ചെയ്തു. കേന്ദ്രസർക്കാർ എടുക്കുന്ന വായ്പ ഉടൻതന്നെ സംസ്ഥാനങ്ങൾക്കു മറിച്ചു നൽകുന്നതിനാൽ ഇത് കേന്ദ്രസർക്കാരിന്റെ ധനക്കമ്മിയെ ബാധിക്കില്ല.
എന്നാൽ, ഓരോ സംസ്ഥാനത്തിനും കിട്ടുന്ന തുകയനുസരിച്ച് സംസ്ഥാനങ്ങളുടെ ധനക്കമ്മി കൂടും. ഈ വർഷത്തെ പ്രതീക്ഷിത നഷ്ടപരിഹാരം 2.3 ലക്ഷം കോടിയാണ്. ഇതിൽ 60,000 കോടിയെങ്കിലും ജിഎസ്ടി സെസിൽ നിന്ന് പിരിഞ്ഞു കിട്ടും. ബാക്കി 1.7 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകിയാൽ നഷ്ടപരിഹാരത്തുക പൂർണമായും സംസ്ഥാനങ്ങൾക്ക് നൽകാൻ കഴിയും.
അതിനുപകരം 1.1 ലക്ഷം കോടി രൂപയേ വായ്പയെടുക്കൂവെന്ന നിലപാടിലാണു കേന്ദ്രം. 60,000 കോടി രൂപ നഷ്ടപരിഹാരമാകട്ടെ 2023ലേ ലഭിക്കൂ. 2022ൽ അവസാനിക്കേണ്ട സെസ് ഒരുവർഷവും കൂടി നീട്ടിയിട്ടുണ്ട്. ആ വരുമാനത്തിൽ നിന്നുവേണം ഈ വർഷത്തെ നഷ്ടപരിഹാരം കിട്ടാൻ. ഇതു ശരിയല്ല. 60,000 കോടി കൂടി വായ്പയെടുത്ത് സംസ്ഥാനങ്ങൾക്കു തന്നാൽ സ്വകാര്യമേഖലയ്ക്കു കിട്ടുന്ന വായ്പ അത്രയും കുറയുമെന്ന ന്യായമാണു കേന്ദ്രത്തിന്റേതെന്നും തോമസ് ഐസക് പറഞ്ഞു.
കേന്ദ്ര സർക്കാർ വായ്പയെടുത്തു നൽകുന്നത് ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമെന്നു ധനമന്ത്രി തോമസ് ഐസക്
11:16 PM Oct 16, 2020 | Deepika.com