ബാങ്കോക്ക്: രാജാധികാരങ്ങൾ പരിമിതപ്പെടുത്താനും പ്രധാനമന്ത്രി പ്രയുത് ചാൻഒച രാജിവയ്ക്കാനും ആവശ്യപ്പെട്ടു മാസങ്ങളായി ജനകീയ പ്രക്ഷോഭം നടക്കുന്ന തായ്ലൻഡിൽ വ്യാഴാഴ്ച സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുധനാഴ്ച രാജ്ഞിയുടെ വാഹനവ്യൂഹം കടന്നുപോകവേ പ്രതിഷേധമുണ്ടായതു കണക്കിലെടുത്താണു നടപടിയെന്ന് സർക്കാർ വിശദീകരിച്ചു.
നാലുപേരിൽ കൂടുതൽ സംഘം ചേരുന്നത് നിരോധിച്ചിരിക്കുകയാണ്. മാധ്യമങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രക്ഷോഭത്തിനു നേതൃത്വം നല്കുന്ന മൂന്നു പേരടക്കം 20 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ നിരോധനാജ്ഞ ലംഘിച്ച് ഇന്നലെയും പ്രതിഷേധക്കാർ തെരുവിലിറങ്ങി. അറസ്റ്റിലായവരെ മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
പട്ടാളമേധാവിയായിരുന്ന പ്രയുച് ചാൻഒച 2014ൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്താണ് പ്രധാനമന്ത്രിയായത്. 2019ലെ തെരഞ്ഞെടുപ്പിൽ ചാൻഒച വിജയിച്ചതു ക്രമക്കേടു നടത്തിയാണെന്ന് ആരോപിക്കപ്പെടുന്നു. അന്നുമുതൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നുവരികയാണ്. രാജാവിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം പ്രക്ഷോഭകർ ഉന്നയിക്കാൻ തുടങ്ങിയത് ഓഗസ്റ്റ് മുതലാണ്. അതേസമയം പ്രതിഷേധങ്ങൾ സമാധാനപരമാണ്.
അടിയന്തരാവസ്ഥ നിലവിൽ വന്നതിനു പിന്നാലെ ബാങ്കോക്കിലെ തെരുവുകളിൽ പോലീസ് നിറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് വളപ്പിൽ പ്രതിഷേധിച്ചവരെ പോലീസ് പുറത്താക്കി.
തായ്ലൻഡിൽ അടിയന്തരാവസ്ഥ; വകവയ്ക്കാതെ പ്രതിഷേധക്കാർ
12:46 AM Oct 16, 2020 | Deepika.com