പാരീസ്: കോവിഡ് പ്രതിരോധത്തിൽ വീഴ്ചവരുത്തിയെന്ന ആരോപണത്തിൽ ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവർ വെരാന്റെ വസതിയിൽ പോലീസ് റെയ്ഡ്.
രോഗപ്രതിരോധ നടപടികൾ വൈകി, ഉപകരണങ്ങളുടെ അഭാവം പരിഹരിച്ചില്ല തുടങ്ങി ഫ്രഞ്ച് സർക്കാരിനെതിരേ ഉയർന്ന വിമർശനങ്ങളുമായി ബന്ധപ്പെട്ട് ഒരു കോടതി ജൂലൈയിൽ ഉത്തരവിട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പരിശോധനകൾ നടന്നത്.
ദേശീയ ആരോഗ്യ ഏജൻസിയുടെ ഡയറക്ടർ ജെറോം സോളമന്റെ വസതിയിലും പരിശോധന നടന്നു. പ്രധാനമന്ത്രി ഷോൺ കാസ്റ്റക്സ്, മുൻ പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പ്, മുൻ ആരോഗ്യമന്ത്രി ആഗ്നസ് ബുസിൻ എന്നിവരും അന്വേഷണപരിധിയിലാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ഉത്തരവാദിത്വങ്ങളിൽ വീഴ്ച വരുത്തിയതായി ആരോപിക്കപ്പെടുന്നു.
ഫ്രാൻസിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്ന വിവരം അറിയിച്ചതിനു പിന്നാലെയാണ് റെയ്ഡുകൾ നടന്നത്. ശനിയാഴ്ച ആരംഭിക്കുന്ന കർഫ്യൂ കുറഞ്ഞത് നാലാഴ്ച നിലനിർത്താനാണ് ഉദ്ദേശ്യം.
യൂറോപ്പ് മുഴുവനും രണ്ടാം ഘട്ട കോവിഡ് വ്യാപന ഭീഷണിയിലാണ്. ബ്രിട്ടൻ, ജർമനി, സ്പെയിൻ, ഇറ്റലി, റഷ്യ, നെതർലൻഡ്സ്, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ബൽജിയം, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപനം ഉയരുന്നതായ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയോ ഭാഗിക ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണ നടപടികൾ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിൽ വീഴ്ച: ഫ്രഞ്ച് ആരോഗ്യമന്ത്രിയുടെ വസതിയിൽ റെയ്ഡ്
12:46 AM Oct 16, 2020 | Deepika.com