സ്റ്റോക്ക്ഹോം: ലേല സിദ്ധാന്തം പരിഷ്കരിക്കുകയും പുതിയ ലേല ഘടന ആവിഷ്കരിക്കുകയും ചെയ്ത റോബർട്ട് ബി. വിൽസനും പോൾ ആർ. മിൽഗ്രോമും ഈ വർഷത്തെ സാന്പത്തികശാസ്ത്ര നൊബേൽ പുരസ്കാരം പങ്കിട്ടു.
ഇവരുടെ കണ്ടുപിടിത്തം ലോകമെന്പാടുമുള്ള വ്യാപാരികൾക്കും ഉപയോക്താക്കൾക്കും നികുതിദായകർക്കും പ്രയോജനപ്പെട്ടെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. കലിഫോർണിയയിലെ സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിലെ സാന്പത്തികശാസ്ത്രജ്ഞരാണ് ഇരുവരും. മിൽഗ്രോമിന്റെ ഡോക്ടറൽ ഗവേഷണത്തിൽ മാർഗനിർദേശിയായിരുന്നു ബോംബ് വിൽസൺ എന്നറിയപ്പെടുന്ന റോബർട്ട് ബി. വിൽസൺ. നൊബേൽ പുരസ്കാരം ലഭിച്ചെന്നു ബോംബ് വിൽസനാണ് തന്നെ അറിയിച്ചതെന്ന് മിൽഗ്രോം വാർത്താ ഏജൻസിയോടു പറഞ്ഞു.
സെർജീസ് റിസ്ക്ബാങ്ക് പുരസ്കാരമെന്ന് സാങ്കേതികമായി അറിയപ്പെടുന്ന സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം1969 ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായാണ് ഏർപ്പെടുത്തിയത്.
പൊതുവിലയേക്കാൾ താഴെ ലേലത്തിൽ പങ്കെടുക്കുന്നവർ ക്വോട്ട് ചെയ്യുന്ന തുകയെക്കുറിച്ചാണ് എൺപത്തിമൂന്നുകാരനായ വിൽസന്റെ പഠനം. ലേലവസ്തുവിന്റെ മൂല്യം നിർണയിക്കുന്ന പൊതുസിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവാണ് എഴുപത്തിരണ്ടുകാരനായ മിൽഗ്രോം. ലേലവുമായി ബന്ധപ്പെട്ട തന്റെ പഠനങ്ങളിലെ ബുദ്ധികേന്ദ്രമാണു മിൽഗ്രോമെന്ന് വിൽസൺ പറഞ്ഞു.
സാമാധന പുരസ്കാരം ഒഴികെ ഈ വർഷത്തെ നൊബേലിൽ അമേരിക്കയാണു തിളങ്ങിയത്. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎൻ വേൾഡ് ഫുഡ്പ്രോഗ്രാമിനാണ് സമാധാന പുരസ്കാരം ലഭിച്ചത്.
ഈവർഷത്തെ 11 പുരസ്കാര ജേതാക്കളിൽ ഏഴു പേരും അമേരിക്കക്കാരാണ്. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടുപിടിത്തത്തിന് വൈദ്യശാസ്ത്ര പുരസ്കാരവും ജീൻ എഡിറ്റിംഗിനു രസതന്ത്രപുരസ്കാരവും, തമോഗർത്തപഠനത്തിനു ഭൗതികാശാസ്ത്രപുരസ്കാരവും ലഭിച്ചു. അമേരിക്കൻ എഴുത്തുകാരി ലൂയിസ് ഗ്ലക്കിനാണു സാഹിത്യപുരസ്കാരം. പത്തുലക്ഷം സ്വീഡിഷ് ക്രൗണും സ്വർണപതക്കവുമാണ് നൊബേൽ പുരസ്കാരം.
ലേല സിദ്ധാന്തത്തിനു സാന്പത്തിക നൊബേൽ
11:50 PM Oct 12, 2020 | Deepika.com