ബെയ്ജിംഗ്: ആറുപേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നു തുറമുഖ നഗരമായ ക്വിങ്ദാവോയിലെ മുഴുവൻ ആളുകളെയും അഞ്ചുദിവസം കൊണ്ടു പരിശോധിക്കാൻ ചൈനീസ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ലോകത്താദ്യമായി കൊറോണ സ്ഥിരീകരിച്ചതു ചൈനയിലെ വുഹാനിലായിരുന്നു എന്നാൽ കർക്കശ നിയന്ത്രണങ്ങളിലൂടെയും വ്യാപക പരിശോധനയിലൂടെയും രോഗത്തെ പിടിച്ചുനിർത്താൻ രാജ്യത്തിനു കഴിഞ്ഞിരുന്നു.
നഗരത്തിൽ 94 ലക്ഷം ആളുകളാണ് താമസിക്കുന്നത്. ഞായറാഴ്ചയാണ് ആറുപേർക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു ആശുപത്രിയിൽ നിന്നാണ് രോഗം പടർന്നതെന്ന്ആരോഗ്യവകുപ്പ് തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നു മൂന്നുദിവസത്തിനുള്ളിൽ അഞ്ച് ജില്ലകളിൽ പരിശോധന പൂർത്തിയാക്കുക എന്ന ദൗത്യം അവർ പ്രഖ്യാപിച്ചു. അഞ്ചുദിവസം കൊണ്ട് നഗരത്തിലെ 94 ലക്ഷം ആളുകളിലും കോവിഡ് പരിശോധന നടത്തും.
അതിവേഗത്തിൽ പരിശോധന നടത്താവുന്ന അതിവിപുലമായ സംവിധാനമാണ് ചൈനയ്ക്കുള്ളത്. കോവിഡ് സ്ഥിരീകരിച്ച ഞായറാഴ്ച തന്നെ പരിശോധനയ്ക്കും തുടക്കമിട്ടിരുന്നു. ഒന്നരലക്ഷത്തോളം പേരുടെ പരിശോധന ഇതിനകം പൂർത്തിയായി.
ജൂണിൽ ബെയ്ജിംഗിൽ കോവിഡ് വ്യാപിച്ചപ്പോൾ ചുരുങ്ങിയ ദിവസം കൊണ്ട് നഗരവാസികളെ മുഴുവൻ പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു.
അഞ്ചു ദിവസംകൊണ്ട് 94 ലക്ഷം പേരുടെ പരിശോധനയ്ക്കു ചൈന
11:50 PM Oct 12, 2020 | Deepika.com