മുംബൈ: കോവിഡിനേത്തുടർന്നുള്ള സാന്പത്തിക ബുദ്ധിമുട്ടുകൾ മാറിവരികയാണെന്നും ഇന്ത്യൻ സന്പദ്വ്യവസ്ഥയിൽ ഗുണകരമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയെന്നുമുള്ള വിലയിരുത്തലാണ്, ധനനയസമിതി യോഗത്തിന്റെ തീരുമാനങ്ങൾ അറിയക്കവേ ആർബിഐ ഗവർണർ ശക്തി കാന്ദ ദാസ് നടത്തിയത്. യോഗത്തിന്റെ മറ്റു വിലയിരുത്തലുകളും പ്രതീക്ഷകളും ചുവടെ.
നടപ്പു ധനകാര്യ വർഷം ഇന്ത്യൻ സന്പദ് വ്യവസ്ഥ (ജിഡിപി) 9.5 ശതമാനം ചുരുങ്ങും. ജൂലൈ - സെപ്റ്റംബർ ത്രൈമാസത്തിൽ ജിഡിപിയിൽ 9.8 ശതമാനം ഇടിവുണ്ടാകും
ഒക്ടോബർ - ഡിസംബറിൽ ജിഡിപിയിൽ 5.6 ശതമാനം ഇടിവ് ജനുവരി-മാർച്ച് ത്രൈമാസത്തിൽ ഇന്ത്യൻ ജിഡിപിയിൽ വളർച്ച ദൃശ്യമാകും. പ്രതീക്ഷിക്കുന്നത് 0.5 ശതമാനം വളർച്ച.
അടുത്ത ധനകാര്യവർഷത്തിലെ (2021-22) ഏപ്രിൽ- ജൂണ്‍ ത്രൈമാസത്തിൽ 20.6 ശതമാനം ജിഡിപി വളർച്ച. ഉയർന്നു നിൽക്കുന്ന വിലക്കയറ്റം ഡിസംബർ പാദത്തിൽ താണു തുടങ്ങും.
ആർടിജിഎസ് 24 മണിക്കൂറും
ഡിസംബർ മുതൽ റിയൽടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) ഇടപാടുകൾ 24 മണിക്കൂറും നടത്താനാകും. നിലവിൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുമണിവരെയേ ആർടിജിഎസ് ഇടപാടുകൾ നടത്താൻ കഴിയൂ. വലിയ തുകകൾ ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് മറ്റ് ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുന്നതിനുള്ള സംവിധാനമാണിത്. ഇതിലൂടെ അയയ്ക്കാവുന്ന കുറഞ്ഞ തുക രണ്ടു ലക്ഷം രൂപയാണ്. പരമാവധി തുകയ്ക്കു പരിധി വച്ചിട്ടില്ലെങ്കിലും സാധാരണയായി ബാങ്കുകൾ 10 ലക്ഷം രൂപ വരെയുള്ള ആർടിജിഎസ് ഇടപാടുകളേ അനുവദിക്കാറുള്ളു.
കഴിഞ്ഞ വർഷം ഡിസംബറിൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ സിസ്റ്റത്തിന്റെ ( എൻഇഎഫ്ടി) പ്രവൃത്തിസമയവും ആർബിഎെ 24 മണിക്കൂർ ആക്കിയിരുന്നു.
ഭവനവായ്പകൾക്കു പ്രോത്സാഹനം
ഭവനവായ്പകളിലുള്ള നഷ്ടസാധ്യതാ തോത് കുറയ്ക്കാൻ ധനനയസമിതി തീരുമാനം. 2022 മാർച്ച് 31 വരെ അനുവദിക്കുന്ന ഭവനവായ്പകൾക്ക് ഇതു ബാധകമാണ്. പുതിയ തീരുമാന പ്രകാരം, ലോണ്‍ തുകകൊണ്ട് വാങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിലയും പ്രതീക്ഷിക്കുന്ന ലോണ്‍ തുകയും തമ്മിലുള്ള അനുപാതമായ ലോണ്‍ ടു വാല്യുവുമായി (എൽടിവി)മാത്രമേ നഷ്ടസാധ്യതാ തോത് ബന്ധിപ്പിച്ചിട്ടുള്ളൂ.
ധനനയ സമിതി വിലയിരുത്തലുകൾ
12:27 AM Oct 10, 2020 | Deepika.com