മുംബൈ: പ്രതീക്ഷകളും വിലയിരുത്തലുകളും ശരിവച്ച് 25-ാം ധനനയ സമിതിയോഗത്തിനു സമാപനം. പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റീപ്പോ നിരക്കിലും റിവേഴ്സ് റീപ്പോ നിരക്കിലും മാറ്റം വരുത്തുന്നില്ലെന്നു ആർബിഎെ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ റീപ്പോ നിരക്ക് നാലു ശതമാനമായും റിവേഴ്സ് റീപ്പോ 3.35 ശതമാനമായും തുടരും.
അടിസ്ഥാന നിരക്കിൽ ധനനയ സമിതി മാറ്റംവരുത്തുകയില്ലെന്നു തന്നെയായിരുന്നു ഭൂരിഭാഗം വിദഗ്ധരുടെയും വിപണി വിശകലന സ്ഥാപനങ്ങളുടെയും വിലയിരുത്തൽ. കോവിഡ് മൂലമുള്ള പ്രതിസന്ധികളുടെ ഏറ്റവും രൂക്ഷമായ കാലം കഴിഞ്ഞെന്നും രാജ്യത്തെ സാന്പത്തിക രംഗത്ത് മാറ്റത്തിന്റെ രജത രേഖകൾ കണ്ടു തുടങ്ങിയെന്നും ദാസ് പറഞ്ഞു. പുനഃസംഘടിപ്പിക്കപ്പെട്ട ധനനയസമിതിയുടെ ആദ്യ യോഗത്തിന്റെ തീരുമാനങ്ങൾ അറിയിക്കുകയായിരുന്നു ദാസ്.
പണലഭ്യത വർധിപ്പിക്കും
ബാങ്കിംഗ് സംവിധാനത്തിൽ പണലഭ്യത ഉറപ്പുവരുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ആർബിഎെ ഗവർണർ അറിയിച്ചു.വരുമാനത്തിൽ വലിയ കുറവ് നേരിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിപണിയിൽനിന്നു പണം വലിയതോതിൽ വാങ്ങുന്നതുമൂലമുണ്ടാകുന്ന ഞെരുക്കം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു ദാസിന്റെ പ്രഖ്യാപനം.
ഒരു ലക്ഷം കോടി രൂപയുടെ ദീർഘകാല റീപ്പോ ഓപ്പറേഷൻസ് (ടിഎൽടിആർഒ)ആണു പ്രധാനമായും ആർബിഎെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ മൂന്നു വർഷകാലാവധിയിൽ ധനസഹായം ബാങ്കുകൾക്ക് ലഭിക്കും. റീപ്പോ നിരക്കിലുള്ള ഈ വായ്പാ പദ്ധതി അടുത്തവർഷം മാർച്ച് 31 വരെയുണ്ടായിരിക്കും.
പദ്ധതിയെ സംബന്ധിച്ചുള്ള പ്രതികരണമറിഞ്ഞ ശേഷം തുകയിലും കാലാവധിയിലും മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുമെന്നും ദാസ് പറഞ്ഞു. ഇതേ പദ്ധതിയിൽ മുന്‍പ് വായ്പയെടുത്തിട്ടുള്ള ബാങ്കുകൾക്കു പദ്ധതി പുതുക്കുന്നതിനും അവസരമുണ്ട്. വായ്പ അനുവദിക്കുന്നതിനും മറ്റും ബാങ്കുകളിൽ പണലഭ്യത ഉറപ്പുവരുത്താൻ പദ്ധതി സാഹയകമാകും.
ഇതിനു പുറമേ സർക്കാർ കടപ്രത്രങ്ങൾ വാങ്ങിയുള്ള ഓപ്പണ്‍ മാർക്കറ്റ് ഓപ്പറേഷനുകളും കൂടുതലായി നടത്തുമെന്ന് ആർബിഎെ അറിയിച്ചിട്ടുണ്ട്.20,000 കോടി രൂപയുടെ പ്രത്യേക ഓപ്പണ്‍ മാർക്കറ്റ് ഓപ്പറേഷൻസ് ആണ് ആർബിഎെ ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങൾക്കുള്ള സ്റ്റേറ്റ് ഡെവലപ്പ്മെന്റ് വായ്പ(എസ്ഡിഎൽ)കളിലും മറ്റും കൂടുതൽ പണമെത്തിക്കാനാണിത്.
ധനനയ സമിതിയോഗം സമാപിച്ചു; നിരക്കുകളിൽ മാറ്റമില്ല
10:40 PM Oct 09, 2020 | Deepika.com