ലണ്ടൻ: താനൊരു മാരത്തണ്‍ ഓട്ടക്കാരനും സസ്യാഹാരിയുമാ ണെന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ആളല്ലെന്നും ചൂതാട്ടക്കാരനല്ലെന്നും ലണ്ടൻ കോടതിയിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി.
തന്റെ ആവശ്യങ്ങൾ പരിമിതമാണെന്നും അച്ചടക്കമുള്ള ജീവിതമാണു നയിക്കുന്നതെന്നും അനിൽ അംബാനി പറഞ്ഞു. മൂന്നു ചൈനീസ് ബാങ്കുകളിൽനിന്ന് 71.7 കോടി ഡോളർ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാത്തതിനെതിരേയുള്ള കേസിൽ യുകെ കോടതിയിലായിരുന്നു അനിൽ അംബാനിയുടെ വാദം.
മുംബൈയിൽനിന്നു വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് അനിൽ അംബാനി കോടതിയിൽ ഹാജരായത്. ഏഷ്യയിലെ ഏറ്റവും സന്പന്നനായ മുകേഷ് അംബാനിയുടെ സഹോദരനാണ് അനിൽ.
ആഡംബര ജീവിതമാണ് അനിൽ അംബാനി നയിക്കുന്നതെന്ന് ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു. കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും അഭിഭാഷകനു ഫീസ് കൊടുത്തില്ലെന്നും കഴിഞ്ഞദിവസം കോടതിയിൽ അറിയിച്ചിരുന്നു. 2012ലാണ് ബാങ്കുകൾ വ്യക്തിജാമ്യത്തിൽ അനിൽ അംബാനിക്കു വായ്പ അനുവദിച്ചത്. 2017 മുതൽ തിരിച്ചടവു മുടങ്ങി.
"ഞാൻ മാരത്തണ്‍ ഓട്ടക്കാരൻ, സസ്യാഹാരി; മദ്യപാനമില്ല, പുകവലിയില്ല, ചൂതാട്ടമില്ല'
01:07 AM Sep 29, 2020 | Deepika.com