ലാഹോർ: പാക്കിസ്ഥാനിലെ പ്രതിപക്ഷനേതാവ് ഷഹബാസ് ഷരീഫിനെ 700 കോടി രൂപയുടെ പണംവെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തു. ലാഹോർ ഹൈക്കോടതി ഇന്നലെ ഷഹബാസിന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ അഴിമതിക്കേസുകൾ അന്വേഷിക്കുന്ന നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി), കോടതി പരിസരത്തുനിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പഞ്ചാബ് പ്രവിശ്യയിലെ മുൻ മുഖ്യമന്ത്രിയും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പാക്കിസ്ഥാൻ മുസ്ലിം ലീഗ്-എൻ പാർട്ടിയുടെ അധ്യക്ഷനുമാണു ഷഹബാസ്. പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുറത്താക്കാൻ ഷഹബാസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് പാക്കിസ്ഥാൻ ജനാധിപത്യ മുന്നണിയെന്ന സഖ്യം രൂപീകരിച്ച് ഒരാഴ്ചയ്ക്കകമാണ് അദ്ദേഹം അറസ്റ്റിലാകുന്നത്.
ഷഹബാസിന്റെയും മക്കളായ ഹംസ, സൽമാൻ എന്നിവരുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലൂടെ കോടികൾ വെളിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞയാഴ്ചയാണ് ഇമ്രാൻ ഭരണകൂടം കേസെടുത്തത്.
ഷഹബാസിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷരീഫ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയവേ ചികിത്സയ്ക്കായി ലണ്ടനിൽ പോയിട്ടു മടങ്ങാൻ കൂട്ടാക്കിയിട്ടില്ല. ഇദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച നടന്ന പ്രതിപക്ഷ സഖ്യത്തിന്റെ സമ്മേളനത്തിൽ വീഡിയോ ലിങ്കിലൂടെ സംസാരിച്ച നവാസ്, പാക് ഭരണത്തിൽ സൈന്യത്തിന്റെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഭരണകൂടത്തിൽനിന്നു ശക്തമായ തിരിച്ചടി പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നു.
ഷഹബാസ് ഷരീഫ് അറസ്റ്റിൽ
11:18 PM Sep 28, 2020 | Deepika.com