തൊടുപുഴ: ലോക്ക് ഡൗണിനെത്തുടർന്നു കാർഷികമേഖലയിൽ കുതിച്ചുചാട്ടമുണ്ടായതോടെ സംസ്ഥാനത്തെ കാർഷിക നഴ്സറികളിൽ തൈകൾക്ക് കടുത്ത ക്ഷാമം.ലോക്ക് ഡൗണ്‍ കാലയളവിൽ ജോലിക്കാരായ യുവാക്കൾ ഉൾപ്പെടെ കാർഷിക പരീക്ഷണത്തിനു തിരിഞ്ഞതാണ് നഴ്സറികൾ ഇക്കുറി കാലിയാകാൻ കാരണം.
മുൻ വർഷങ്ങളെ അപേക്ഷിച്ച് നഴ്സറികളിൽ 300 ശതമാനം വരെ വില്പന വർധിച്ചിട്ടുണ്ടെന്ന് തൃശൂർ മണ്ണുത്തിയിലുള്ള പ്ലാന്റ്സ് വേൾഡ് നഴ്സറി ഉടമ ജോബിൻ ജോസഫ് ദീപികയോടു പറഞ്ഞു.വിദേശത്തും ഈ ഡിമാൻഡ് ദൃശ്യമാണ്.ബംഗ്ലാദേശിൽ നിന്ന് ഒരുലക്ഷം റംന്പുട്ടാൻ തൈകൾക്ക് ഓർഡർ ലഭിച്ചിരുന്നെങ്കിലും ലഭ്യതക്കുറവുമൂലം ഇവ പൂർണമായും നൽകാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ ഭക്ഷ്യക്ഷാമത്തിനു കാരണമാകുമോയെന്ന ആശങ്കമൂലം മറ്റു സംസ്ഥാനങ്ങളും കൃഷിക്ക് സർക്കാർ കൂടുതൽ പരിഗണന നൽകാൻ തയാറായതും ലോക്ക് ഡൗണ്‍മൂലം തൈകൾ പാകപ്പെടുത്താൻ സാധിക്കാതെ വന്നതും മൂലം പുറത്തുനിന്ന് എത്തിച്ചിരുന്ന തൈകൾക്കും ക്ഷാമം നേരിട്ടു. മാവ്,പ്ലാവ്,പേര,ഓറഞ്ച്, നെല്ലി, മുസംബി, സപ്പോട്ട തൈകളാണ് കൂടുതലായും പുറത്തു നിന്ന് എത്തിച്ചിരുന്നത്.
അതേസമയം മുൻ വർഷങ്ങളെ അപേക്ഷിച്ച് പത്തുശതമാനം വിൽപന വർധന മാത്രമാണ് തങ്ങൾക്കു ലഭിക്കുന്നതെന്ന് കാഞ്ഞിരപ്പിള്ളി ഹോംഗ്രൗണ്‍ കാർഷിക നഴ്സറി ഓപ്പറേഷൻസ് വിഭാഗം തലവൻ ഷൈജു ലൂക്കോസ് പറഞ്ഞു. എന്നാൽ ലോക്ക് ഡൗണ്‍ പിൻവലിച്ച സമയത്ത് 30 ശതമാനം വരെ വില്പന വർധിച്ചിരുന്നു. തരിശുകിടന്ന സ്ഥലങ്ങളിലെല്ലാം പഴവർഗങ്ങളും മറ്റു ചെടികളും നട്ടുവളർത്താനുള്ള യുവാക്കൾ ഉൾപ്പടെയുള്ളവരുടെ താത്പര്യമാണ് തൈകൾക്ക് ആവശ്യക്കാർ കൂടാൻ കാരണം.
എന്നാൽ സാധ്യതയേറെയുണ്ടായിട്ടും വ്യാവസായികാടിസ്ഥാനത്തിൽ റംന്പുട്ടാൻ ഉൽപ്പെടെയുള്ളവ കൃഷിചെയ്യാൻ ആളുകൾ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാവ്, പ്ലാവ്, റംന്പുട്ടാൻ എന്നിവയ്ക്കായിരുന്നു ഇക്കുറി കൂടുതൽ ഡിമാൻഡ്. വീടുകളിൽ വളർത്തുന്ന അലങ്കാര ചെടികൾക്കും ഇവയ്ക്കാവശ്യമായ വിവിധ തരത്തിലുള്ള ചട്ടികൾക്കും ലോക്ക് ഡൗണ്‍ കാലത്ത് ആവശ്യക്കാരേറി. മറ്റ് ഉത്പന്നങ്ങൾ പോലെ ഡിമാൻഡ് വർധിക്കുന്നതനുസരിച്ച് പെട്ടെന്നു ഉത്പാദിപ്പിക്കാൻ സാധിക്കാത്തവയായതിനാൽ തൈകളുടെ ക്ഷാമം ഇപ്പോഴും പരിഹരിക്കാനായിട്ടില്ല.
ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയ പ്രക്രിയയിലൂടെയാണ് ഗുണമേന്മ കൂടിയ തൈകൾ ഉത്പാദിപ്പിച്ചുവരുന്നത്. ഇതിനു കാലതാമസമെടുക്കും. അതിനാൽ നിലവിലെ ക്ഷാമം പരിഹരിക്കപ്പെടണമെങ്കിൽ ചുരുങ്ങിയത് ഒരുവർഷമെങ്കിലും വേണ്ടിവരുമെന്നും നഴ്സറി ഉടമകൾ പറയുന്നു. ഇതിനിടെ ആവശ്യക്കാർ വർധിച്ചതോടെ പലയിടത്തും ഗുണനിലവാരം കുറഞ്ഞ തൈകൾ വില്പന നടത്തി ആളുകളെ കബളിപ്പിക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
ജെയിസ് വാട്ടപ്പിള്ളിൽ
കാർഷിക നഴ്സറികളിൽ തൈകൾക്ക് കടുത്ത ക്ഷാമം
12:43 AM Sep 28, 2020 | Deepika.com