മുംബൈ: ജിഎസ്ടി നഷ്ടപരിഹാരത്തുകയെ സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി കോന്പൻസേഷൻ സെസ് കേന്ദ്രം വകമാറ്റി ചെലവഴിച്ചതായി കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി)കണ്ടെത്തൽ.
2017 മുതൽ 19 വരെയുള്ള കാലയളവിലെ കോന്പൻസെസ് ഇനത്തിലുള്ള 47,272 കോടി രൂപയാണ് കേന്ദ്രം വകമാറ്റിയതെന്നും ഇതുവഴി 2017ലെ ജിഎസ്ടി കോന്പൻസേഷൻ സെസ് ആക്ടിലെ വ്യവസ്ഥകൾ കേന്ദ്രസർക്കാർ ലംഘിച്ചെന്നും സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
2017-18ൽ സെസ് ഇനത്തിൽ ലഭിച്ച 62,612 കോടി രൂപയിൽ 56,146 കോടി രൂപമാത്രമാണ് കേന്ദ്രം ജിഎസ്ടി കോന്പൻസേഷൻ ഫണ്ടിലേക്ക് മാറ്റിയത്. മിച്ചമുള്ള 6,466 കോടി രൂപ കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ (സിഎഫ്എെ) നിലനിർത്തി.
2018-19ലും സെസ് ഇനത്തിൽ ലഭിച്ച 95,081 കോടിയിൽ 54,275 കോടി കോന്പൻസേഷൻ ഫണ്ടിലേക്ക് മാറ്റിയശേഷം മിച്ചമുള്ള തുക സിഎഫ്ഐയിൽ നിലനിർത്തുകയാണ് കേന്ദ്രം ചെയ്തത്.
2017ലെ ജിഎസ്ടി കോന്പൻസേഷൻ സെസ് ആക്ടിലെ വ്യവസ്ഥകൾ കേന്ദ്രം ലംഘിച്ചിരിക്കുകയാണ്. ഇതു പരിഹരിക്കുന്നതിനുള്ള നടപടികൾ ധനമന്ത്രാലയം ഉടൻ കൈക്കൊള്ളണം. പൊതു അക്കൗണ്ടിലേക്ക് മാറ്റാത്ത സെസ് ഇനത്തിലുള്ള പണം അടുത്ത വർഷംതന്നെ മാറ്റുമെന്ന് കേന്ദ്രധനമന്ത്രാലയം ഈ വർഷം ഫെബ്രുവരിയിൽ അറിയിച്ചതായും സിഎജി റിപ്പോർട്ടിൽ പറയുന്നു.
ജിഎസ്ടി കോന്പൻസേഷൻ സെസ് കേന്ദ്രം വകമാറ്റി: സിഎജി
10:40 PM Sep 25, 2020 | Deepika.com