സീയൂൾ: ദക്ഷിണകൊറിയയിൽനിന്ന് ഉത്തരകൊറിയയിലേക്ക് ഒളിച്ചോടാൻ ശ്രമിച്ചയാളെ ഉത്തരകൊറിയൻ പട്ടാളക്കാർ വെടിവച്ചുകൊന്നശേഷം മൃതദേഹത്തിനു തീകൊളുത്തി.
ദക്ഷിണകൊറിയൻ ഫിഷറീസ് വകുപ്പിൽ ഉദ്യോഗസ്ഥനായ നാല്പത്തേഴുകാരനാണു മരിച്ചത്. ഫിഷറീഫ് വകുപ്പിന്റെ ബോട്ടിലുണ്ടായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച മുതൽ അപ്രത്യക്ഷനായിരുന്നു.
ചൊവ്വാഴ്ച ഉത്തരകൊറിയൻ പട്ടാളക്കാർ സമുദ്രത്തിൽ ചങ്ങാടത്തിൽ ഒഴുകിനടക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തി. തുടർന്ന് ചോദ്യംചെയ്തശേഷം വെടിവച്ചുകൊല്ലുകയും മൃതദേഹത്തിൽ ഇന്ധനമൊഴിച്ചു തീകൊളുത്തുകയുമായിരുന്നുവെന്നു ദക്ഷിണകൊറിയൻ വൃത്തങ്ങൾ അറിയിച്ചു.
കൊറോണ വൈറസ് രാജ്യത്ത് പ്രവേശിക്കുന്നതു തടയാൻ വേണ്ടിയാണോ ഉത്തരകൊറിയൻ പട്ടാളക്കാർ ഇങ്ങനെ ചെയ്തതെന്നു സംശയമുണ്ട്.
അനധികൃതമായി അതിർത്തി കടക്കുന്ന ആരെയും വെടിവച്ചുകൊല്ലാൻ പട്ടാളത്തിന് ഉത്തരകൊറിയൻ നേതൃത്വം നിർദേശം നല്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.ഏകാധിപത്യവും പട്ടിണിയും നേരിടുന്ന ഉത്തരകൊറിയയിൽനിന്ന് ദക്ഷിണകൊറിയയിലേക്ക് ആളുകൾ ഒളിച്ചോടാറുണ്ടെങ്കിലും തിരിച്ചു സംഭവിക്കുന്നത് അപൂർവമാണ്.
ദക്ഷിണകൊറിയയിൽനിന്ന് ഒളിച്ചോടി വന്നയാളെ ഉത്തരകൊറിയൻ പട്ടാളം വെടിവച്ചുകൊന്നു തീകൊളുത്തി
12:52 AM Sep 25, 2020 | Deepika.com