ബംഗളൂരു: ഓണ്‍ലൈൻ ഗാംബ്ലിംഗ് നയങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇ- വാലറ്റ് കന്പനിയായ പേടിഎമ്മിനെ ഗൂഗിൾ, പ്ലേസ്റ്റോറിൽനിന്ന് പുറത്താക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ കനക്കുന്നു.
പേടിഎമ്മിനെ പ്ലേ സ്റ്റോറിൽനിന്ന് പുറത്താക്കിതിനു പിന്നിൽ ഗൂഗിളിന്റെ നിക്ഷിപ്ത താത്പര്യങ്ങളാണെന്ന് വണ്‍ 97 കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് മധുർ ഡിയോറ പറഞ്ഞു. പേടിഎമ്മിന്റെ മാതൃ കന്പനിയാണ് വണ്‍ 97 കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്. ഗൂഗിളിന് അവരുടെ താത്പര്യ പ്രകാരം ഏതു ആപ്ലിക്കേഷനെയും എപ്പോൾ വേണമെങ്കിലും പുറത്താക്കാമെന്നത് ആശങ്കജനകമായ സാഹചര്യമാണെന്നും ഡിയോറ കൂട്ടിച്ചേർത്തു.
കാഷ് ബാക്ക് ഓഫർ നൽകുന്നത് ഗാംബ്ലിംഗ് ആണോ എന്ന് ഇന്ത്യ തീരുമാനിക്കട്ടെയെന്ന് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ ട്വീറ്റ് ചെയ്തു. അതേസമയം പേടിഎമ്മിനെ പേരെടുത്ത് പരമാർശിക്കാതെയുള്ള വിശദീകരണമാണ് ഗൂഗിൾ നൽകിയത്. ’’ഓണ്‍ലൈൻ ചൂതാട്ടങ്ങളും വാതുവയ്പ്പ് പ്രോത്സാഹിപ്പിക്കുന്ന ഫാന്റസി ഗെയിമുകളും ഞങ്ങൾ അനുവദിക്കില്ല. ഏതെങ്കിലും ആപ്ലിക്കേഷൻ, തങ്ങളുടെ ഉപയോക്താക്കളെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വെബ്സൈറ്റുകളിലേക്ക് നയിക്കുന്നതും നയ ലംഘനമായി കണക്കാക്കുകയും നടപടിയെടുക്കുകയും ചെയ്യും. എന്നാൽ നയലംഘന സംഗ്രഹം ഒഴിവാക്കിയാൽ ആപ്പുകൾക്ക് വീണ്ടും ആപ്പ് സ്റ്റോറിൽ തിരിച്ചെത്താവുന്നതാണ്. അതേസമയം നയലംഘനം പലകുറി ആവർത്തിച്ചാൽ സ്ഥിരമായി ആപ്പ് സ്റ്റോറിൽനിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരും’’- ആൻഡ്രോയിഡ് സെക്കൂരിറ്റി വിഭാഗം വൈസ് പ്രസിഡന്റ് സൂസന്ന ഫ്രെയ്, ബ്ലോഗ്പോസ്റ്റിലൂടെ അറിയിച്ചു.
രാജ്യത്തെ ഇ- പേമെന്റ് വിപണിയിൽ ശക്തരായ എതിരാളികളാണ് ജാപ്പനീസ് വന്പൻ സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുള്ള പേടിഎമ്മും ഗൂഗിളും. 2023 ഓടെ രാജ്യത്തെ ഇ-പേമെന്റ് വിപണി ഒരു ലക്ഷം കോടി ഡോളറിന്േറതാകുമെന്നാണ് വിലയിരുത്തൽ. ഫേസ്ബുക്കും വാട്സ്ആപ്പ് പേമെന്റ് സർവീസിലൂടെ ഇന്ത്യൻ വിപണി പിടിക്കാനുള്ള ശ്രമത്തിലാണ്. ഗൂഗിളിന്റെ തന്നെ പേമെന്റ് സർവീസ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായ സ്ഥിതിക്ക് മറ്റ് ആപ്പുകളോട് ഗൂഗിളിൽനിന്ന് പക്ഷപാതപരമായ സമീപനമുണ്ടാകുന്നതിൽ അതിശയിക്കേണ്ടൈന്നും ഗൂഗിൾ, പ്ലേസ്റ്റോറിലെ കുത്തകയായി മാറിയിരിക്കുന്നുവെന്നും വിപണി വിദഗ്ധനായ സതീഷ് മീന പറഞ്ഞു.
ഗൂഗിളിനെ പഴിച്ച് പേടിഎം
12:10 AM Sep 21, 2020 | Deepika.com