മയാമി: യുഎസിന്റെ തെക്കൻതീരത്തു വീശിയ സാലി ചുഴലിക്കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. ഒരാൾ മരിച്ചു, നൂറുകണക്കിനു പേരെ ഒഴിപ്പിച്ചു. കൊടുങ്കാറ്റിനൊപ്പമുള്ള പേമാരി ഫ്ലോറിഡ, അലബാമ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കി. 45 സെന്റിമീറ്റർ വരെ മഴ പെയ്തു.
വ്യാപകമായി മരങ്ങൾ കടപുഴകി. ഭവനങ്ങളടക്കം നിരവധി കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. അഞ്ചര ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
കാറ്റഗറി രണ്ടിൽ ആയിരുന്ന സാലി ചുഴലിക്കൊടുങ്കാറ്റ് ബുധനാഴ്ച മണിക്കൂറിൽ 169 കിലോമീറ്റർ വേഗത്തിലാണ് കരതൊട്ടത്. ഇപ്പോൾ വേഗം വളരെ കുറഞ്ഞ് സാധാരണ കൊടുങ്കാറ്റായിട്ടുണ്ട്. വടക്കുകിഴക്കു ദിശയിൽ നീങ്ങുന്ന കാറ്റ് മുന്നോട്ടു പോകുന്തോറും വേഗം കുറയും.
ഫ്ലോറിഡയിലെ പെൻസക്കോളയിൽ ഒന്നര മീറ്റർ വെള്ളപ്പൊക്കമുണ്ടായി. നാലു മാസത്തെ മുഴുവൻ മഴയും നാലു മണിക്കൂർകൊണ്ടു ലഭിച്ചതായി നഗരാധികൃതർ പറഞ്ഞു.
സാലി കൊടുങ്കാറ്റ്: യുഎസിൽ വ്യാപക നാശം
11:12 PM Sep 17, 2020 | Deepika.com