ന്യൂഡൽഹി: സവാള വില ഉയരു ന്നു. ആഭ്യന്തര വിപണിയിൽ ക്ഷാമം നേരിട്ടതിനെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള സവാള കയറ്റുമതി നിരോധിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റേതാണ് നടപടി. എല്ലാ തരത്തിൽപ്പെട്ട ഉള്ളിയുടെയും കയറ്റുമതി നിരോധിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ കനത്ത മഴ മൂലമാണ് ക്ഷാമം നേരിട്ടത്. ഇത് ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ വിലക്കയറ്റത്തിന് ഇടയാക്കിയിരുന്നു. ഡൽഹിയിൽ ഒരു കിലോഗ്രാം സവാളയ്ക്ക് 40 മുതൽ 50 രൂപ വരെ ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് കയറ്റുമതി നിരോധിച്ചത്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ സവാള കയറ്റുമതി 30 ശതമാനത്തിലേറെ വർധനവുണ്ടായിരുന്നു. ബംഗ്ലാദേശിലേക്കുള്ള കയറ്റുമതിയിൽ 158 ശതമാനമായിരുന്നു വർധനവ്.
അതേസമയം, കേന്ദ്രത്തിന്റെ തിടുക്കത്തിലുള്ള നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി നേതാവ് ശരത് പവാർ രംഗത്തെത്തി. ഗൾഫ് രാജ്യങ്ങളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും അടക്കമുള്ളയിടങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഉള്ളിക്കാണ് കൂടുതൽ വിപണി ആവശ്യകതയുള്ളത്.
ഇന്ത്യ കയറ്റുമതി നിരോധിച്ചാൽ പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ ഈ വിപണി സാധ്യതകൾ കൈയടക്കുമെന്നും ശരത് പവാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനു കത്തയച്ചതായും അദ്ദേഹം അറിയിച്ചു.
സവാള വില കുത്തനെ കൂടി; വിപണിയിൽ ക്ഷാമം
10:25 PM Sep 15, 2020 | Deepika.com