തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ തൊഴിൽ സംരംഭകർക്കായി സംരംഭകത്വ വികസന പദ്ധതിയുമായി കേരള ഫിനാൻഷൽ കോർപറേഷൻ (കെഎഫ്സി). 2021 മാർച്ചിനകം 1000 സംരംഭകർക്കു 300 കോടി രൂപ ഏഴുശതമാനം പലിശ നിരക്കിൽ വായ്പ നൽകുമെന്ന് കെഎഫ്സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി പത്രസമ്മേളനത്തിൽ അറിയിച്ചു.
10 ശതമാണ് പലിശ ഈടാക്കുക. എന്നാൽ മൂന്നുശതമാനം സർക്കാർ സബ്സിഡിയായി നൽകും. ഫലത്തിൽ ലോണെടുക്കുന്ന ഒരാൾക്ക് ഏഴുശതമാനം പലിശ മാത്രമേ അടയ്ക്കേണ്ടി വരികയുള്ളു. ലോണെടുക്കുന്നവരിൽ രണ്ടുവർഷം വരെ വിദേശ രാജ്യത്ത് ജോലിചെയ്യുകയും അതു മതിയാക്കി നാട്ടിലെത്തിയവരുമാണെങ്കിൽ മൂന്നുശതമാനം സബ്സിഡി നോർക്ക റൂട്ട്സ് നൽകും. അവരുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്. അങ്ങനെവരുന്പോൾ വെറും നാലുശതമാനം മാത്രമേ ഇവർക്കു പലിശ അടയ്ക്കേണ്ടതുള്ളു. നോർക്കയുടെ പദ്ധതി പ്രകാരം ലോണെടുത്തയാൾക്ക് കൃത്യമായ സമയത്തിനുള്ളിൽ തിരിച്ചടവു നടത്തിയാൽ അക്കൗണ്ടിലേക്ക് മൂന്നുശതമാനം സബ്സിഡിതുക എത്തും. പദ്ധതി പ്രകാരം ഒരാൾക്ക് 50 ലക്ഷം രൂപവരെയാണ് വായ്പ ലഭിക്കുക. സംരംഭകർക്കു കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ സിഎംഇഡിപി സ്കീമിനു പുറമേ മറ്റു സ്കീമുകളിലും അപേക്ഷിക്കാം. ഐടി സംരംഭകർക്കു സ്വന്തമായി ഓഫീസ് ഇല്ലെങ്കിലും ലോണ്‍ അനുവദിക്കും.
തൊഴിൽ സംരംഭകർക്ക് ഈടില്ലാത്ത വായ്പയുമായി കെഎഫ്സി
11:35 PM Sep 14, 2020 | Deepika.com