ബെർലിന്‍: വിമാനയാത്രയ്ക്കിടെ റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ ഉള്ളിൽച്ചെന്നതു സോവിയറ്റ് കാലത്തെ രാസവസ്തുവായ നോവിചോക് ആണെന്ന് വിദേശ ലബോറട്ടറി യിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നു ജർമനി. സൈനിക ലബോറട്ടറയിൽ നേരത്തെ നടത്തിയ പരിശോധനയിലും നോവിചോക് ആണ് നവൽനിയുടെ ആരോഗ്യസ്ഥിതി അപകടത്തിലാക്കിയതെന്നു കണ്ടെത്തിയിരുന്നു.
അതേസമയം, നവൽനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. കിടക്കയിൽ നിന്ന് അൽപസമയത്തേക്ക് എഴുന്നേൽക്കാൻ അദ്ദേഹത്തിന് കഴിയന്നുണ്ടെന്ന് അദ്ദേഹം ചികിത്സയിൽ കഴിയുന്ന ബർലിനിലെ ആശുപത്രിവൃത്തങ്ങൾ സൂചിപ്പിച്ചു.
രാസായുധങ്ങൾ നിരോധിക്കുന്നതിനായി പ്രവർത്തിക്കുന്ന ഹേഗ് ആസ്ഥാനമായുള്ള സംഘടനയാണു നവൽനിയുടെ ശരീരത്തിൽനിന്നു ശേഖരിച്ച സാന്പിളുകൾ അവരുടെ മൂന്നു റഫറൻസ് ലാബുകളിലേക്ക് അയച്ചതെന്നു ജർമൻ സർക്കാർ വക്താവ് സ്റ്റെഫീൻ സിബെർട്ട് പറഞ്ഞു. നവൽനിക്കു വിഷബാധയേറ്റതു നോവിചോക് മൂലമാണെന്നു മൂന്നിടത്തെ പരിശോധനയിലും സ്ഥിരീകരിക്കുകയായിരുന്നു. പരിശോധനാഫലം സ്വതന്ത്രമായി വിശകലനം ചെയ്യാൻ ഫ്രാൻസിനോടും സ്വീഡനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ കടുത്ത വിമർശകനായ നവൽനിക്കു കഴിഞ്ഞമാസം 20 നാണു വിഷബാധയേറ്റത്. സൈബീരിയയിൽനിന്നു മോസ്കോയിലേക്കു വരുന്പോൾ വിമാനത്തിൽവച്ച് അദ്ദേഹം അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി ഓംസ്കിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസത്തിനുശേഷം വിദഗ്ധചികിത്സയ്ക്കായി ജർമനിയിലേക്കു കൊണ്ടുവന്നു.
സംഭവത്തെക്കുറിച്ച് റഷ്യ അന്വേഷിക്കണമെന്നാണു ജർമനിയുടെ ആവശ്യം. സ്വന്തം നിലയിൽ വിശദീകരണം നൽകണമെന്നും ജർമനി ആവശ്യപ്പെടുന്നു.
നവൽനിയുടെ ആരോഗ്യനിലയിൽ പുരോഗതി
11:02 PM Sep 14, 2020 | Deepika.com