സീയൂൾ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി, ചൈനീസ് അതിർത്തിവഴി പ്രവേശിക്കാൻ ശ്രമിക്കുന്ന ആരെയും വെടിവച്ചുകൊല്ലാൻ ഉത്തരകൊറിയൻ നേതൃത്വം ഉത്തരവിട്ടതായി റിപ്പോർട്ട്. രാജ്യത്ത് വൈറസ് പ്രവേശിക്കുന്നത് ഏതുവിധേനയും തടയുകയാണു ലക്ഷ്യം. ദക്ഷിണകൊറിയയിലെ യുഎസ് സേനാ കമാൻഡർ ജനറൽ റോബർട്ട് അബ്രാംസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡിസംബറിൽ ചൈനയിൽനിന്നു പൊട്ടിപ്പുറപ്പെട്ട കൊറോണ രോഗം ഉത്തരകൊറിയയിൽ ഇതുവരെ ആർക്കും ബാധിച്ചിട്ടില്ലെന്നാണ് അവിടുത്തെ നേതൃത്വം അവകാശപ്പെടുന്നത്. ഉത്തരകൊറിയ ജനുവരിൽ ചൈനാ അതിർത്തി അടച്ചിരുന്നു. ജൂലൈയോടെ അതിർത്തിയിലെ ജാഗ്രത കൂടുതൽ കർശനമാക്കി.
ചൈനീസ് അതിർത്തിയോടു ചേർന്ന് രണ്ടു കിലോമീറ്റർ വീതിയിൽ ഉത്തരകൊറിയ ബഫർ സോൺ സ്ഥാപിച്ചിരിക്കുകയാണ്. പ്രത്യേക സേനാവിഭാഗത്തെ ഇവിടെ വിന്യസിച്ചു. ചൈനയിൽനിന്ന് ഉത്തരകൊറിയയിലേക്കു പ്രവേശിക്കാൻ ആരെങ്കിലും വന്നാൽ വെടിവച്ചുകൊല്ലാനാണു സൈന്യത്തോടു നിർദേശിച്ചിരിക്കുന്നതെന്നും ഒരു ഓൺലൈൻ കോൺഫറൻസിൽ ജനറൽ അബ്രാംസ് വെളിപ്പെടുത്തി.
കോവിഡ് വ്യാപനം തടയുകയെന്നതാണു സേനയ്ക്കു നല്കിയിരിക്കുന്ന പ്രാഥമിക ചുമതല. ഈ സാഹചര്യത്തിൽ മിസൈൽ പരീക്ഷണങ്ങൾ പോലുള്ള പ്രകോപനങ്ങൾ ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും ജനറൽ നിരീക്ഷിക്കുന്നു.
അതേസമയം, ആണവപദ്ധതികളുടെ പേരിൽ അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഉത്തരകൊറിയ, ചൈനീസ് അതിർത്തി അടച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
കോവിഡ്: ചൈനീസ് അതിർത്തിയിൽ ആരെക്കണ്ടാലും വെടിവയ്ക്കാൻ ഉത്തരകൊറിയ ഉത്തരവിട്ടെന്ന്
12:00 AM Sep 12, 2020 | Deepika.com