വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ അദ്ദേഹത്തിന്റെ അങ്കിൾ ജാംഗ് സോംഗ് തെയിക്കിനെ തലവെട്ടി കൊല്ലൽ ശിക്ഷയ്ക്കു വിധേയനാക്കുകയായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിന്റെ മുഴുവൻ വിശദാംശങ്ങളും കിം തന്നോടു നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കുന്നു. വാഷിംഗ്ടൺ പോസ്റ്റിന്റെ അസോസിയേറ്റ് എഡിറ്റർ ബോബ് വുഡ്വാർഡ് ട്രംപിനെ അഭിമുഖം ചെയ്തു പുറത്തിറക്കുന്ന ‘റേജ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ.
കിമ്മിന്റെ പിതൃസഹോദരിയുടെ ഭർത്താവായിരുന്ന ജാംഗ് സോംഗ് തെയിക്ക് 2013ലാണു കൊല്ലപ്പെട്ടത്. അധികാരത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന ഇദ്ദേഹം കിമ്മിനോടു വിധേയത്വം പുലർത്താതിരുന്നതിലാണു ശിക്ഷിക്കപ്പെട്ടത്. വിമാനവേധ തോക്ക് ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, തലവെട്ടി കൊല്ലുകയായിരുന്നുവെന്നാണു ട്രംപ് പറയുന്നത്. നിലത്തുകിടന്ന കബന്ധത്തിൽ ശിരസ് കയറ്റി വച്ചു. ഇത് ഉന്നത ഉദ്യോഗസ്ഥർക്കു കിം കാട്ടിക്കൊടുത്തുവെന്നും ട്രംപ് പറയുന്നു. 2018 ജൂണിൽ സിംഗപ്പൂരിൽ നടന്ന ഉച്ചകോടിയിലാണ് ട്രംപും കിമ്മും ആദ്യമായി നേരിട്ടു കാണുന്നത്.
അങ്കിളിനെ കിം തലവെട്ടിക്കൊന്നു, എല്ലാം എന്നോടു പറഞ്ഞു: ട്രംപ്
12:00 AM Sep 12, 2020 | Deepika.com