ബൊഗോട്ട: പോലീസിന്റെ ക്രൂരതയിൽ നാല്പത്താറുകാരൻ കൊല്ലപ്പെട്ടെന്നാരോപിച്ച് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ ജനം നടത്തിയ പ്രക്ഷോഭം രക്തരൂഷിതമായി. അഞ്ചു പേർ മരിക്കുകയും 30 പോലീസുകാർ അടക്കം നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബുധനാഴ്ച പുലർച്ചെ പോലീസ് കസ്റ്റഡിയിലെടുത്ത ഹാവിയർ ഒർഡോണസ് ആണു മരിച്ചത്.
പോലീസ് ഇദ്ദേഹത്തെ നിലത്തുകിടത്തി നിരവധിത്തവണ വൈദ്യുതാഘാതം ഏൽപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തുടർന്ന്, യുഎസിലെ ബ്ലാക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിനു സമാനമായി കൊളംബിയ ലൈവ്സ് മാറ്റർ എന്ന പ്രക്ഷോഭം രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്.
നിയമപഠനം പൂർത്തിയാക്കിയ ഹാവിയർ ഒർഡോണസ് ചൊവ്വാഴ്ച രാത്രി തന്റെ ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുകയായിരുന്നു. മദ്യം തീർന്നതിനെത്തുടർന്ന് വാങ്ങാനായി സുഹൃത്തുക്കൾക്കൊപ്പം പുലർച്ചെ പുറത്തിറങ്ങിയപ്പോഴാണു പോലീസ് പിടികൂടിയത്. വൈദ്യുതാഘാതം ഏൽപ്പിക്കുന്നതു നിർത്തണമെന്നു പോലീസിനോട് ഇദ്ദേഹം യാചിക്കുന്നതു വീഡിയോയിൽ കാണാം.
പോലീസ് സ്റ്റേഷനിൽ എത്തിക്കുന്പോൾ ഹാവിയറിനു ബോധമില്ലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു.
പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനം പോലീസിനോട് ഏറ്റുമുട്ടി. 70 വാഹനങ്ങൾ നശിപ്പിച്ചു. 17 പോലീസ് പോസ്റ്റുകൾ അഗ്നിക്കിരയാക്കി.പ്രക്ഷോഭം നേരിടാൻ 1600 പോലീസുകാരെ നഗരത്തിൽ വിന്യസിച്ചതായി ആഭ്യന്തരമന്ത്രി കാർലോസ് ഹോംസ് അറിയിച്ചു.
കൊളംബിയയിൽ പോലീസിനെതിരേ പ്രക്ഷോഭം; അഞ്ചു മരണം
12:07 AM Sep 11, 2020 | Deepika.com