മുംബൈ: നടപ്പുധനകാര്യവർഷം(2020-21) ഇന്ത്യൻ ജിഡിപി 9 ശതമാനം തളരുമെന്ന് വിപണി വിശകലന സ്ഥാപനമായ ക്രിസിൽ. നേരത്തെ 5 ശതമാനം തളർച്ചയെന്നായിരുന്നു ക്രിസിൽ പ്രവചിച്ചിരുന്നത്.
കോവിഡ് വ്യാപനം ശമിക്കാത്തതും സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾ ഫലം കാണാത്തതും പരിഗണിച്ചാണു പ്രവചനം പുതുക്കുന്നതെന്നു ക്രിസിൽ അറിയിച്ചു. ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ ഇന്ത്യൻ ജിഡിപി 12 ശതമാനം ചുരുങ്ങും. നടപ്പുസാന്പത്തിക വർഷം കാർഷികമേഖല മാത്രമേ വളർച്ച രേഖപ്പെടുത്തുകയുള്ളു. മണ്‍സൂണ്‍ മഴ കൂടുതൽ ലഭിച്ചതുൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ച് കാർഷിക മേഖലയിൽ 2.5 ശതമാനം വളർച്ചയാണു പ്രതീക്ഷിക്കുന്നതെന്നും ക്രിസിലിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ-ജൂണ്‍ ത്രൈമാസത്തിൽ ഇന്ത്യൻ ജിഡിപി 25 ശതമാനം ചുരുങ്ങുമെന്ന ക്രിസിലിന്റെ പ്രവചനം ഏറെക്കുറെ ശരിയായത് ശ്രദ്ധിക്കപ്പെട്ടിരുന്നു. 23.9 ശതമായിരുന്നു ഏപ്രിൽ-ജൂണ്‍ പാദത്തിലെ ജിഡിപി ഇടിവ്. മറ്റു ഏജൻസികളും കഴിഞ്ഞ ദിവസം പ്രതീക്ഷിത ജിഡിപി ഇടിവ് തിരുത്തിയിരുന്നു. ഇന്ത്യൻ ജിഡിപി10.5 ശതമാനം ഇടിയുമെന്നാണ് വിപണി വിശകലന സ്ഥാപനമായ ഫിച്ചിന്റെ പുതിയ പ്രവചനം. നേരത്തെ ജിഡിപി അഞ്ച് ശതമാനം ഇടിയുമെന്നായിരുന്നു ഫിച്ച് വിലയിരുത്തൽ.മറ്റൊരു ആഗോള വിശകലന ഏജൻസിയായ ഗോൾഡ്മാൻ സാക്സ് ഇന്ത്യൻ ജിഡിപി 14.8 ശതമാനം ചുരുങ്ങുമെന്നാണ് ഇപ്പോൾ പറയുന്നത്. 11.8 ശതമാനം ഇടിവായിരുന്നു ഏജൻസിയുടെ മുൻപത്തെ പ്രവചനം.
ജിഡിപി 9 ശതമാനം തളരും: ക്രിസിൽ
11:45 PM Sep 10, 2020 | Deepika.com