ആഥൻസ്: ചൊവ്വാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ ഗ്രീസിലെ ഏറ്റവും വലിയ അഭയാർഥി ക്യാന്പ് നശിച്ചു. ലെസ്ബോസ് ദ്വീപിലെ മോറിയ ക്യാന്പിലുണ്ടായിരുന്ന 12,500 പേർ ഓടിരക്ഷപ്പെട്ടു. ആർക്കും കാര്യമായ പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇന്നലെ രാവിലെയോടെ തീയണച്ചു.
35 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച മുതൽ ക്യാന്പിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തീപിടിത്തത്തെതുടർന്ന്, അഭയാർഥികൾ ദ്വീപ് വിടുന്നതു വിലക്കി. നാലു മാസത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
2750 പേർക്കു മാത്രം താമസിക്കാൻ സൗകര്യമുള്ളിടത്ത് ഇത്രയും പേർ തിങ്ങിഞെരുങ്ങി ജീവിക്കുന്നതു വലിയ ദുരന്തത്തിനിടായാക്കുമെന്ന മുന്നറിയിപ്പുകളുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഒന്നിലധികം സ്ഥലങ്ങളിൽ ഒരേസമയം തീപിടിത്തമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
മനഃപൂർവം ആരെങ്കിലും തീയിട്ടതാണോ എന്നത് അന്വേഷിക്കുമെന്ന് ഗ്രീക്ക് വൃത്തങ്ങൾ അറിയിച്ചു. തീയിട്ടത് പ്രദേശത്തെ ചില കുടിയേറ്റവിരുദ്ധ ഗ്രീക്കുകാരാണും അതല്ല കുടിയേറ്റക്കാർ തന്നെയാണെന്നും ആരോപണമുണ്ട്. 70 രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളാണ് ഇവിടെയുള്ളത്. ഭൂരിഭാഗവും അഫ്ഗാനികളാണ്.
ആയിരങ്ങൾക്കു വീണ്ടും താമസസൗകര്യം ഒരുക്കേണ്ടതു വലിയ വെല്ലുവിളിയാണ്. ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഗ്രീസിലെ അഭയാർഥി ക്യാന്പിൽ തീപിടിത്തം: കിടപ്പാടം നഷ്ടപ്പെട്ട് 12,500 പേർ
11:31 PM Sep 09, 2020 | Deepika.com