വിയന്ന: മൊസാന്പിക്കിലെ മൊസിന്പോവാ ദി പ്രയാ പട്ടണത്തിൽനിന്ന് ഓഗസ്റ്റ് 12-നു തട്ടിക്കൊണ്ടുപോകപ്പെട്ട ബ്രസീലിയൻ സ്വദേശിനികളായ രണ്ടു സന്യാസിനിമാരും മോചിപ്പിക്കപ്പെട്ടതായി പെന്പാ രൂപതാ മെത്രാൻ ഡോ. ലൂയീസ് ഫെർണാണ്ടോ ലിസ്ബോവാ അറിയിച്ചു.
മുസ്ലിം തീവ്രവാദികൾ ബന്ദികളാക്കിയ കന്യാസ്ത്രീകൾ സെപ്റ്റംബർ ആറിനാണു മോചിതരായത്. 2003 മുതൽ മൊസിന്പോവായിൽ സാമൂഹ്യസേവനം നടത്തുന്ന സെന്റ് ജോസഫ് ഓഫ് ഷാംബെറി സന്യാസസമൂഹത്തിലെ അംഗങ്ങളായിരുന്നു രണ്ടുപേരും. അൽ- ഷബാബ് എന്നറിയപ്പെടുന്ന മുസ്ലിം തീവ്രവാദിഗ്രൂപ്പായിരുന്നു തട്ടിക്കൊണ്ടു പോകലിനു പിന്നിൽ.
2017-ൽ വാളും കുന്തവുമുപയോഗിച്ച് ഭീതി പരത്തിത്തുടങ്ങിയ അൽഷബാബ് ഇപ്പോൾ ഏറ്റവും ആധുനികമായ ആയുധങ്ങൾ ഉപയോഗിച്ചാണ് കൊലയും കൊള്ളിവയ്പും നടത്തുന്നത്.
ലഹരിമരുന്നു വ്യാപാരവുമായി ഇവർക്കു ബന്ധമുണ്ടെന്നാണ് അധികാരികളുടെ നിഗമനം.
തീവ്രവാദി ഗ്രൂപ്പുകൾ പിടിമുറുക്കിയതോടെ മൊസിന്പോവായിലെ കന്യാസ്ത്രീകൾക്ക് അവരുടെ പല വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹ്യസേവന പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടതായി വന്നു.
മൊസാന്പിക്കിൽ ബന്ദികളായിരുന്ന കന്യാസ്ത്രീകൾക്കു മോചനം
11:31 PM Sep 09, 2020 | Deepika.com