മുംബൈ:അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക്, റിലയൻസിന്റെ റീട്ടെയ്ൽ ബിസിനസ് വിഭാഗമായ റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിൽ (ആർ ആർ വിഎൽ)75,00 കോടി രൂപ നിക്ഷേപിക്കുന്നു. ഇതോടെ റിലയൻസ് വെഞ്ചേഴ്സിന്റെ 1.75 ശതമാനം ഓഹരികൾ സിൽവർ ലേക്കിനു സ്വന്തമാകും. ആർആർവിഎലിന് 4.21 ലക്ഷം കോടി രൂപ വിപണിമൂല്യം കണക്കാക്കിയുളള ഇടപാടാണിത്. നേരത്തെ റിലയൻസിന്റെ ജിയോ പ്ലാറ്റ്ഫോംസിലും സിൽവർലേക്ക് 135 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.
മുകേഷ് അംബാനിയും കൂട്ടരും റീട്ടെയ്ൽ രംഗത്തും സാങ്കേതികവിദ്യാരംഗത്തും മികവാർന്ന പ്രകടനമാണു കാഴ്ചവയ്ക്കുന്നതെന്നും കോവിഡിനിടെയിലും ചുരുങ്ങിയ നാളുകൾകൊണ്ട് ജിയോ മാർട്ട് കൈവരിച്ച വിജയം അതുല്യമാണെന്നും സിൽവർ ലേക്ക് മേനേജിംഗ് പാർട്ട്ണർ ഇഗോണ്‍ ഡർബൻ പറഞ്ഞു.
നിലവിൽ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ൽ കന്പനിയായ റിലയൻസ് അടുത്തിടെ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ ബിസിനസും മറ്റും ഏറ്റെടുത്ത് ബിസിനസ് വിപുലമാക്കിയിരുന്നു. രാജ്യവ്യാപകമായി 12,000 സ്റ്റോറുകളാണ് ആർആർവിഎലിനുള്ളത്.
പണം മുടക്കാൻ കെകെആറും
അമേരിക്കൻ നിക്ഷേപ കന്പനിയായ കെകെആറും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിൽ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും 150 കോടി ഡോളർ റിലയൻസിൽ നിക്ഷേപിക്കാനാണു പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇരു കന്പനികളും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
റിലയൻസിൽ നിക്ഷേപപ്പെരുമഴ
11:15 PM Sep 09, 2020 | Deepika.com